


കാസർഗോഡ് : കാസർഗോഡ് എച്ച് വൺ എൻ വൺ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അജാനൂർ സ്വദേശി യശോദയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യശോദ. പനിയും ചുമയും ബാധിച്ചാണ് കാസർഗോഡുള്ള സ്വകാര്യ ആശുപത്രിയിൽ ഇവർ എത്തുന്നത്. എന്നാൽ എച്ച് വൺ എൻ വൺ ലക്ഷണം കണ്ടെത്തിയതോടെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട മറ്റ് ഏഴ് പേർക്കും ഇതേ ലക്ഷണങ്ങൾ കാണിച്ചതോടെ ഇവരുടെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മേഖലയിൽ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.
നേരത്തെ അജാനൂർ മേഖലയിൽ ഷിഗെല്ല ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് എച്ച് വൺ എൻ വൺ സ്ഥിരീകരിക്കുന്നത്.കാസർഗോഡ് ജില്ലയിൽ പൊതുവെ പനി ബാധിതറുടെ എണ്ണം കൂടുതലാണ് നിലവിൽ.