


തൃശ്ശൂർ : കറകളഞ്ഞ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ സത്തയാണ് സിഎംപിയെന്ന് പാർട്ടി ജനറൽ സെക്രട്ടറി സി.പി ജോൺ. ചോദ്യം ചെയ്യുന്നവരെ പുറത്താക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനത്തിന്റെ ഉൽപ്പന്നമാണ് സിഎംപിയെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച സിഎംപിയുടെ 41-ാമത് ജന്മവാർഷിക ദിനാചരണ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
40 വർഷം കൊണ്ട് സിഎംപി കരുത്തുറ്റ ഒരു പ്രസ്ഥാനമായി മാറിയപ്പോൾ സിപിഐഎമ്മിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് പരിശോധിക്കണമെന്ന് സി.പി ജോൺ ഓർമ്മിപ്പിച്ചു. ഇന്ന് ലോകത്ത് വലതുപക്ഷ ശക്തികൾ മുന്നേറുമ്പോൾ ഇടതുപക്ഷ ശക്തികൾക്ക് തിരിച്ചടി നേരിടുന്നുണ്ട്. എന്നാൽ വലതുപക്ഷ ശക്തികളുടെ ഈ വിജയം ശാശ്വതമല്ല. ‘ന്യൂ തിങ്കിംഗ് സോഷ്യലിസ്റ്റ് മൂവ്മെന്റ്’ ഇന്ത്യയിൽ ഉടൻ തന്നെ രൂപപ്പെടാൻ പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 10 വർഷക്കാലം കേരളം ‘റെഡ് മാഫിയ’യുടെ കീഴിലായിരുന്നുവെന്ന് വിമർശിച്ച അദ്ദേഹം, പ്രിയദർശിനി പദ്ധതി വന്നതോടുകൂടി പട്ടിണി മാറി പാവപ്പെട്ട സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ബിജെപിയുടെ മുന്നേറ്റത്തിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചിരിക്കുകയാണെന്നും സി.പി ജോൺ അഭിപ്രായപ്പെട്ടു.
തൃശൂർ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ സിഎംപി സംസ്ഥാന സെക്രട്ടറി സി.എ അജീർ അധ്യക്ഷത വഹിച്ചു. ദേശീയ സോഷ്യലിസ്റ്റ് നേതാവ് യോഗേന്ദ്ര യാദവ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. സിഎംപി സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ വി.കെ രവീന്ദ്രൻ, കമ്മീഷൻ അംഗം പി.ആർ.എൻ നമ്പീശൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി വികാസ് ചക്രപാണി, യുഡിഎഫ് ജില്ലാ ചെയർമാൻ ടി.വി ചന്ദ്രമോഹൻ തുടങ്ങിയ പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.