


കൊൽക്കത്ത : പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ സ്കൂൾ കുട്ടികളുമായി പോയ വാനിലേക്ക് ലോക്കൽ ട്രെയിൻ ഇടിച്ചുകയറി രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു.രാവിലെ ഏഴ് മണിയോടെ കർണ്ണ സുവർണ്ണ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗോവിന്ദാപൂർ റെയിൽ ഗേറ്റിലാണ് സംഭവം. അപകടത്തിൽ വാനിലുണ്ടായിരുന്ന ഒട്ടേറെ വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ ബഹരംപൂർ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ട്രെയിൻ വരുമ്പോൾ ലെവൽ ക്രോസ് തുറന്നിട്ട നിലയിലായിരുന്നു. ഈ സമയത്താണ് വാൻ പാളത്തിലൂടെ കടന്നുപോകാൻ ശ്രമിച്ചതും വേഗത്തിലെത്തിയ ട്രെയിൻ വാനിനെ ഇടിച്ചുതെറിപ്പിച്ചതും. ഇടിയുടെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന ഒരു സൈക്കിൾ യാത്രക്കാരനും ട്രെയിൻ തട്ടി മരണപ്പെട്ടു.
അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ട്രെയിൻ ഇടിച്ചതിനെത്തുടർന്ന് ഒരു അലുമിനിയം കാൻ അമർത്തിയതുപോലെ വാൻ പൂർണ്ണമായും തകർന്നടിഞ്ഞ നിലയിലായിരുന്നു.
അപകടം നടന്നയുടൻ തന്നെ നാട്ടുകാർ ഓടിക്കൂടിയാണ് പരിക്കേറ്റ കുട്ടികളെ വാനിൽ നിന്ന് പുറത്തെടുത്ത് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചില കുട്ടികളുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ അധികൃതർ അറിയിച്ചു. അപകടത്തെത്തുടർന്ന് ഈ റൂട്ടിലൂടെയുള്ള റെയിൽവേ സർവീസുകൾ തടസ്സപ്പെട്ടു.
ദുരന്തത്തിൽ കേന്ദ്രമന്ത്രി സുകാന്ത മജുംദാർ ദുഃഖം രേഖപ്പെടുത്തി. കുട്ടികളുടെ മരണം അതീവ ഹൃദയഭേദകമാണെന്നും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റെയിൽവേയുടെ ഭാഗത്തുനിന്ന് പ്രത്യേക അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ റെയിൽവേ ഉന്നതതലത്തിലുള്ള ഒരു പത്തംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഘം ഉടൻ തന്നെ അപകടസ്ഥലത്തെത്തി പരിശോധന നടത്തും. റെയിൽവേ പൊലീസും പ്രാദേശിക പൊലീസും സംയുക്തമായി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടർന്ന് ഈസ്റ്റേൺ റെയിൽവേയുടെ ഹൗറ ഡിവിഷനിലെ അസിംഗഞ്ച്-കത്വ വിഭാഗത്തിലെ ട്രെയിൻ ഗതാഗതത്തിൽ വലിയ താമസം നേരിട്ടു.