


ടെഹ്റാന് : തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഗതാഗത സംവിധാനങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് യുഎസ് വ്യോമാക്രമണം ശക്തമാക്കുന്നു. ദക്ഷിണ ഇറാനിലെ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്, രണ്ട് പ്രധാന പാലങ്ങള്‍ എന്നിവയ്ക്ക് നേരെ യുഎസ് മിസൈല്‍ ആക്രമണം നടത്തിയതായി ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ച്ചയായ ആറാം ദിവസമാണ് യുഎസ് സേന ഇറാനില്‍ ആക്രമണം നടത്തുന്നത്. ഇറാന്റെ സൈനിക ശേഷി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആക്രമണ പരമ്പരയെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. പാലങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടതായാണ് വിവരം. കൂടാതെ, ഇറാന്റെ ഏക സിവിലിയന്‍ ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷെഹര്‍ നഗരത്തിലും സ്ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
യുഎസ് ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലയിലുള്ള അമേരിക്കന്‍ സഖ്യകക്ഷികള്‍ക്ക് നേരെ ഇറാന് ശക്തമായ തിരിച്ചടി തുടങ്ങി. ജോര്‍ദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് ബാലിസ്റ്റിക് മിസൈലുകള്‍ വര്‍ഷിച്ചു. അഹ്വാസിലെ കുട്ടികളുടെ കാന്‍സര്‍ ആശുപത്രിക്ക് സമീപം യുഎസ് നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് ഈ നടപടിയെന്ന് ഇറാന് വ്യക്തമാക്കി.
അമേരിക്കയുടെ മറ്റ് ഗള്‍ഫ് സഖ്യകക്ഷികളായ കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലും ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായി. കുവൈറ്റ് തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കിയപ്പോള്‍, ബഹ്റൈനില്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി.
ആഗോള എണ്ണ-വാതക വിതരണത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കില്‍ ഇതോടെ കടുത്ത യുദ്ധപ്രതീതിയാണ് നിലനില്‍ക്കുന്നത്. മേഖലയില്‍ നിന്ന് യുഎസ് സൈന്യം പൂര്‍ണമായി പിന്മാറണമെന്നും തങ്ങള്‍ ഒരിക്കലും പിന്നോട്ട് പോകില്ലെന്നും ഇറാന് സൈനിക വക്താവ് അറിയിച്ചു. ഇറാന്റെ തുറമുഖങ്ങള്‍ ഉപരോധിച്ച യുഎസ് നടപടിയെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചിടാന്‍ ഇറാന് തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ യുഎസ് ആക്രമണങ്ങളില്‍ മുപ്പതോളം പേര് ഇറാനില്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍.
ഇറാന് കരാറുകളില്‍ നിന്ന് പിന്നോട്ട് പോയതിനാലാണ് ഈ പ്രത്യാഘാതമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, അതേസമയം തന്നെ ഇറാനുമായി നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഇപ്പോഴും വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും വ്യക്തമാക്കി. ഇരുവിഭാഗവും അക്രമം അവസാനിപ്പിച്ച് ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് പാകിസ്ഥാന് ഉള്‍പ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.