

ശ്രീനഗര്‍: ‘ഓപ്പറേഷന് ലോട്ടസ്’ ജമ്മു കശ്മീരിലുമുണ്ടെന്ന ആരോപണവുമായി മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമർ അബ്ദുല്ല. സുപ്രിംകോടതി അഭിഭാഷകനായ ബിജെപി നേതാവ് നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍എമാരെ സമീപിച്ചതായാണ് ആരോപണം. ശ്രീനഗറില്‍ നടന്ന ഒരു റാലിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഉമർ അബ്ദുല്ല.
20 മുതല്‍ 30 കോടി വരെയാണ് ബിജെപി നേതാവിന്റെ വാഗ്ദാനമെന്നും ഉമർ അബ്ദുല്ല പറയുന്നു. ഇനി 100 കോടി രൂപ കൊടുക്കാമെന്ന് പറഞ്ഞാലും ഒരു എംഎല്‍എ പോലും ബിജെപിയിലേക്ക് പോകില്ലെന്നും ബിജെപിയുടെ ശ്രമം വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണം അട്ടിമറിച്ച് അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. സംസ്ഥാന പദവിയുടെ പുനഃസ്ഥാപനവും മന്ത്രി സ്ഥാനവും ഉള്‍പ്പെടെയാണ് എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തത്. പിന്‍വാതിലിലൂടെ അധികാരത്തില്‍ എത്താന്‍ ബിജെപിക്ക് കഴിയില്ലെന്നും ഉമർ അബ്ദുല്ല പറഞ്ഞു.
ഓപ്പറേഷന് ലോട്ടസിൽ ഉമർ അബ്ദുല്ലയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. എന്നാല്‍ ആരോപണങ്ങള്‍ തള്ളി ബിജെപി നേതാക്കളും പ്രതികരിച്ചു.
ഉമർ അബ്ദുല്ലയുടേത് നിരുത്തരവാദപരമായ പ്രസ്താവനയാണെന്ന് ബിജെപി എംപി സുധാന്‍ഷു ത്രിവേദി പറഞ്ഞു. ബിജെപി തന്റെ എംഎല്‍എമാരെ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്ന അബ്ദുല്ലയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ത്രിവേദി പ്രതികരിച്ചു.
ആരോപണത്തിന് അടിസ്ഥാനമായ തെളിവ് പുറത്തുകൊണ്ടുവരണമെന്നും അല്ലാത്തപക്ഷം മാപ്പ് പറയണമെന്നും ത്രിവേദി ആവശ്യപ്പെട്ടു. ദുര്‍ഭരണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഉമർ അബ്ദുല്ലയുടെ ശ്രമമെന്നും ബിജെപി ആരോപിച്ചു.
90 അംഗ ജമ്മു കശ്മീര്‍ നിയമസഭയില്‍ 41 എംഎല്‍എമാരാണ് നാഷണല്‍ കോണ്‍ഫറന്‍സിന് ഉള്ളത്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ 45 അംഗങ്ങളാണ് വേണ്ടിയിരുന്നത്. എന്നാല്‍ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരുടെയും അഞ്ച് സ്വതന്ത്രരുടെയും ഒരു സിപിഐഎം എംഎല്‍എയുടെയും പിന്തുണയിലാണ് ഉമര്‍ അബ്ദുല്ല സര്‍ക്കാര്‍ രൂപീകരിച്ചത്.