

ന്യൂഡല്‍ഹി : എട്ടാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ മാറ്റങ്ങള്‍ വരുത്തി എന്‍സിഇആര്‍ടി. ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും ഇടപെടലിനെത്തുടര്‍ന്നാണ് പാഠപുസ്തകത്തിലെ പുതിയ അഴിച്ചുപണി. എക്സ്പ്ലോറിങ് സൊസൈറ്റി ഇന്ത്യ ആന്റ് ബിയോണ്ട് എന്ന പുസ്തകത്തിലെ ഉള്ളടക്കം ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന വിവാദത്തെ തുടര്‍ന്നാണ് തീരുമാനം. കോടതിയുടെ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടതിന് പിന്നാലെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു.
ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍, കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍, രണ്ട് പ്രധാന കോടതി വിധികള്‍ എന്നിവയാണ് പുസ്തകത്തില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കിയത്. നിയമസംവിധാനത്തെക്കുറിച്ച് പോസിറ്റീവായ അറിവ് നല്‍കുന്നതിനായി പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ (പി.ഐ.എല്‍), ട്രൈബ്യൂണലുകള്‍, ഇതര തര്‍ക്ക പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
‘സിറ്റിസണ്‍ഷിപ്പ്: അവകാശങ്ങളും കടമകളും’ എന്ന അധ്യായത്തില്‍ ജാതി, മതം, ലിംഗഭേദം എന്നിവയ്ക്കൊപ്പം സാമ്പത്തിക പശ്ചാത്തലവും വിവേചനത്തിനുള്ള കാരണമായി പുതുതായി ഉള്‍പ്പെടുത്തി. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ നേരിടുന്ന വിവേചനങ്ങള്‍ നിയമവിരുദ്ധമാണെന്ന് ഇതില്‍ വ്യക്തമാക്കുന്നു. 1947-ലെ വിഭജനത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ വ്യാപകമായി എതിര്‍ത്തിരുന്നുവെന്നും വിഭജനം അംഗീകരിക്കുക മാത്രമായിരുന്നോ ഏക വഴി എന്നത് ഇപ്പോഴും തര്‍ക്കവിഷയമാണെന്നും പുസ്തകത്തില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ അശരണരായിരുന്നു എന്ന പഴയ വാചകം ഒഴിവാക്കി. 1925-ല്‍ വി ഡി സവര്‍ക്കര്‍ ഉന്നയിച്ച സ്വരാജ് ആവശ്യവും പുതുതായി ചേര്‍ത്തിട്ടുണ്ട്.
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ചരിത്രത്തില്‍ നിന്ന് അഡോള്‍ഫ് ഹിറ്റ്ലറെയും നാസി പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നീക്കം ചെയ്തു. ബോസ് ബ്രിട്ടീഷ് വിരുദ്ധ ശക്തികളുടെ പിന്തുണ തേടിയെന്ന് മാത്രമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള ഉള്ളടക്കം പാഠപുസ്തകത്തിലുണ്ടെന്ന വിവാദത്തെ തുടര്‍ന്നാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി പുസ്തകം തിരുത്തിയെഴുതുകയായിരുന്നു. മുന്‍ പതിപ്പ് തയ്യാറാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മൂന്ന് വിദഗ്ധരെ പുതിയ സമിതിയില്‍ നിന്ന് ഒഴിവാക്കി.