


തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി വിൽപനയുമായി ബന്ധപ്പെട്ട വിവാദ വാർത്തയിൽ പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയെ പരസ്യമായി തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അങ്ങനെയൊരു വാർത്ത പത്രത്തിൽ നൽകിയത് തെറ്റാണെന്നും, ഭാവിയിൽ വരാൻ ഇടയുള്ള പ്രശ്നങ്ങളെക്കുറിച്ച് ഓർക്കണമായിരുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. ആ വാർത്ത ദേശാഭിമാനിയിൽ വരാൻ പാടില്ലായിരുന്നുവെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
തുറമുഖ ഓഹരി വിൽപനയുമായി ബന്ധപ്പെട്ട വാർത്ത ആദ്യം വന്നത് ദേശാഭിമാനിയിൽ അല്ലെന്നും, മറ്റ് പ്രമുഖ മാധ്യമങ്ങളും ഇതേ വാർത്ത നൽകിയിരുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി വിഡി സതീശനെയും ഒരേസമയം പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളും സിപിഐഎം സംസ്ഥാന സെക്രട്ടറി ഉന്നയിച്ചു. വിഴിഞ്ഞം വിഷയത്തിൽ സംസ്ഥാന സർക്കാർ കള്ളക്കളി തുടരുകയാണെന്നും അദാനി ഗ്രൂപ്പുമായുള്ള കരാറിന് മുഖ്യമന്ത്രി വിഡി സതീശൻ നേരിട്ട് ഇടനില നിന്നുവെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. അദാനിക്കെതിരായി കെസി വേണുഗോപാൽ ഉന്നയിച്ച വിമർശനങ്ങൾ യഥാർത്ഥത്തിൽ സതീശനെതിരെയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയാകുന്നതിന് മുൻപ് വി.ഡി. സതീശൻ ചാർട്ടേഡ് ഫ്ലൈറ്റിൽ മംഗലാപുരത്തേക്ക് നടത്തിയ രഹസ്യ യാത്രയും അവിടെ വെച്ച് നടത്തിയ ചർച്ചകളും തീരുമാനങ്ങളും സ്വാഭാവികമായും ഇത്തരത്തിലുള്ള അദാനി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗം തന്നെയാണെന്ന് ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.വിഴിഞ്ഞം ഓഹരി വിൽപനയെക്കുറിച്ച് സർക്കാർ ഏറ്റവും അവസാനമാണ് വിവരമറിഞ്ഞതെന്ന വാദം ശരിയല്ല. അങ്ങനെയാണ് സംഭവിച്ചതെങ്കിൽ അതുമായി ബന്ധപ്പെട്ട് എന്ത് നിയമനടപടിയാണ് സ്വീകരിക്കുന്നതെന്ന് പൊതുസമൂഹത്തോട് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ നിർണ്ണായക അവകാശങ്ങൾ സ്വകാര്യ കമ്പനിക്ക് അടിയറ വെക്കുന്ന ഏത് നീക്കത്തെയും പ്രതിപക്ഷം ശക്തമായി എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.