


ടെഹ്റാൻ : അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരം വിപുലമായ ഔദ്യോഗിക ചടങ്ങുകളോടെ സംസ്കരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് ഇറാൻ ഭരണകൂടം. അമേരിക്കയും ഇസ്രായേലുമായി നിലനിന്നിരുന്ന യുദ്ധസാഹചര്യങ്ങളെത്തുടർന്ന് മാസങ്ങളോളം നീണ്ടുപോയ ചടങ്ങുകളാണ് ഇപ്പോൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. വിലാപയാത്രയുടെ കൃത്യമായ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ചടങ്ങുകൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ആസ്ഥാനം രൂപീകരിച്ചിട്ടുണ്ടെന്നും വിവിധ സർക്കാർ ഏജൻസികൾ വിപുലമായ ആസൂത്രണങ്ങൾ നടത്തിവരികയാണെന്നും ഇസ്ലാമിക് പ്രൊപഗാൻഡ ടെഹ്റാൻ കോ-ഓർഡിനേഷൻ കൗൺസിൽ തലവൻ മൊഹ്സൻ മഹ്മൂദിയെ ഉദ്ധരിച്ച് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
മൂന്ന് പതിറ്റാണ്ടിലേറെയായി ഇസ്ലാമിക് റിപ്പബ്ലിക്കിനെ നയിച്ചിരുന്ന അലി ഖമേനി, കഴിഞ്ഞ ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും നടത്തിയ ആദ്യഘട്ട വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകനും പിൻഗാമിയുമായ മൊജ്താബ ഖമേനിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അധികാരമേറ്റ ശേഷം മൊജ്താബ ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അലി ഖമേനിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നുവെങ്കിലും, യുദ്ധം മൂലം ഔദ്യോഗിക വിലാപയാത്ര നടത്താൻ സാധിച്ചിരുന്നില്ല. നിലവിൽ ഏപ്രിൽ മുതൽ പ്രഖ്യാപിച്ച വെടിനിർത്തൽ തുടരുന്ന പശ്ചാത്തലത്തിലാണ് ചടങ്ങുകൾ നടത്താൻ അധികൃതർ തയ്യാറെടുക്കുന്നത്.
പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും വലിയ രീതിയിലുള്ള പങ്കാളിത്തം വിലാപയാത്രയിൽ ഉണ്ടാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ചടങ്ങ് ഗംഭീരമാക്കുന്നതിന് ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൊലീസ് ഉൾപ്പെടെയുള്ള സേനകളുടെ സഹായത്തോടെ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. വെടിനിർത്തൽ നിലവിലുണ്ടെങ്കിലും യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനുള്ള ശാശ്വതമായ സമാധാന കരാറുകളിൽ ഇരുപക്ഷവും ഇതുവരെ എത്തിച്ചേർന്നിട്ടില്ല. അതുകൊണ്ടുതന്നെ മിഡിൽ ഈസ്റ്റിലെ പുതിയ രാഷ്ട്രീയ നീക്കങ്ങളെ രാജ്യാന്തര സമൂഹം അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.