

ഹരിപ്പാട് : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച സംഭവത്തിൽ മനസ്സാക്ഷിയുള്ള ആരെങ്കിലും ചെയ്യുന്ന പ്രവർത്തിയാണോ അന്ന് നടന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രണ്ട് ചെറുപ്പക്കാരെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലാൻ നോക്കിയ സംഭവത്തിൽ നിയമം അതിന്റെ വഴിക്ക് ഇടപെടുന്നതാണ് ഇപ്പോൾ കാണുന്നത്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും അന്നത്തെ മുഖ്യമന്ത്രി ഒരു നടപടിയും സ്വീകരിച്ചില്ല. എന്നാൽ അധികാരമേറ്റ ശേഷം യു.ഡി.എഫ്. സർക്കാരിന്റെ ആദ്യ തീരുമാനങ്ങളിൽ ഒന്നായിരുന്നു എസ്.ഐ.ടി. രൂപീകരണം. അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ അഞ്ച് പൊലീസുകാരെ ഇതിനോടകം സസ്പെൻഡ് ചെയ്തിട്ടുണ്ട്. ചില കാര്യങ്ങളൊന്നും അത്ര പെട്ടെന്ന് മറക്കാനാകില്ലെന്നും ചെന്നിത്തല ഹരിപ്പാട് പറഞ്ഞു.
എസ്ഐടി അന്വേഷണത്തിൽ ആഭ്യന്തരമന്ത്രി എന്ന നിലയിൽ താൻ യാതൊരു വിധത്തിലും ഇടപെടില്ല. ഒരു കേസ് അന്വേഷണത്തിലും ഇടപെടാത്ത നയമാണ് ഈ സർക്കാരിനുള്ളത്. മർദ്ദനം അഴിച്ചുവിട്ട ഗൺമാൻമാർ ആരും തന്നെ നിയമത്തിന് അതീതരല്ല. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് അന്വേഷണത്തിലൂടെ പുറത്തുവരും. നിയമം അതിന്റെ വഴിക്ക് തന്നെ മുന്നോട്ട് പോകും. കേസിൽ താനോ വി.ഡി. സതീശനോ ഇടപെടില്ല. നിയമം കൈയിലെടുക്കാനും അക്രമം കാണിക്കാനും ആര് വന്നാലും അതിനെ ശക്തമായി അമർച്ച ചെയ്യും. പത്തു വർഷം നാട് ഭരിച്ചവർ ഇപ്പോൾ ചെറിയ സംഭവങ്ങളുടെ പേരിൽ സംസ്ഥാനത്ത് വലിയ കലാപം ഉണ്ടാക്കാൻ നോക്കുകയാണ്. ജനങ്ങൾ ഇതെല്ലാം കൃത്യമായി കാണുന്നുണ്ടെന്നും അക്രമത്തിന്റെ പാത സി.പി.എം. അടിയന്തിരമായി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യത്തിൽ അധികാരമാറ്റമൊക്കെ സ്വാഭാവികമാണ്. യു.ഡി.എഫ്. എവിടെയും അക്രമം നടത്തിയിട്ടില്ല, ഹർത്താൽ പ്രഖ്യാപിച്ചിട്ടുമില്ല. നിയമം ആര് കൈയിലെടുത്താലും കർശന നടപടി ഉണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
മന്ത്രിസഭയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് തനിക്ക് തുടക്കത്തിൽ ചില സംശയങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ മന്ത്രിസഭയുടെ ഭാഗമാകണമെന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ആവശ്യപ്പെടുകയായിരുന്നുവെന്നും ചെന്നിത്തല വെളിപ്പെടുത്തി. തനിക്ക് എപ്പോഴും പാർട്ടിയാണ് വലുത്. പാർട്ടിയെ ഒരിക്കലും പ്രതിസന്ധിയിലാക്കുന്ന ഒരു തീരുമാനവും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.