


തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് വിമര്‍ശനം. കനത്ത തോല്‍വിയില്‍നിന്ന് പാഠം പഠിക്കണമെന്നും അടിമുടി മാറ്റമുണ്ടാകണമെന്നും സിപിഐഎം സംസ്ഥാന സമിതി യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കു മനസ്സിലാകാത്ത വിശദീകരണവും വാദങ്ങളും ഉയര്‍ത്തി മുന്നോട്ടുപോയാല്‍ എന്തുസംഭവിക്കുമെന്നതിന്റെ തെളിവാണ് ഈ പരാജയമെന്നും നേതാക്കള്‍ പറഞ്ഞു.
തിരുത്തല്‍ വേണമെന്നത് ഏതെങ്കിലും തലത്തിലോ വ്യക്തിയിലോ നിലപാടിലോ വേണ്ടതല്ല. സംഘടനാവീഴ്ചകള്‍ എല്ലാതലത്തിലുമുണ്ട്. പാര്‍ട്ടി യോഗങ്ങളില്‍ തുറന്ന ചര്‍ച്ചകളും സമൂലവും സമഗ്രവുമായ മാറ്റങ്ങളും ആവശ്യമാണ്. ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നും സംസ്ഥാന സമിതി യോഗത്തില്‍ നേതാക്കള്‍ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പു തോല്‍വി സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി, എല്ലാ അംഗങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കിയാണ് സംസ്ഥാന സമിതി നടക്കുന്നത്.
ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നിട്ടും എന്തുകൊണ്ട് ജനങ്ങള്‍ എതിരായെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്. പ്രശ്നങ്ങള്‍ പരിശോധിക്കുകയും കൃത്യമായ ഇടപെടല്‍ നടത്തുകയും ചെയ്യുക എന്ന ഉത്തരവാദിത്വം നേതൃത്വം നിര്‍വഹിച്ചോയെന്ന് ആത്മപരിശോധന നടത്തണമെന്ന് ചര്‍ച്ചയില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. വീഴ്ചകളുണ്ടായിട്ടുണ്ട്. ജനവികാരം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം സംഘടനാപരമായ വീഴ്ചകൂടിയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
യുഡിഎഫിന് പ്രചാരണായുധമാക്കാനുള്ള പലകാര്യങ്ങളും നല്‍കിയത് പാര്‍ട്ടിയിലെ പ്രശ്നങ്ങളാണ്. തളിപ്പറമ്പിലെ സ്ഥാനാര്‍ഥിത്വം സംസ്ഥാനത്താകെ യുഡിഎഫ് പ്രചാരണത്തിന് ഉപയോഗിച്ചു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിശദീകരണം പലപ്പോഴും ജനങ്ങള്‍ക്ക് മനസ്സിലാകുന്നതായിരുന്നില്ലെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു. പരസ്യപ്രതികരണം നടത്തി മുന്നണിയെ സമ്മര്‍ദത്തിലാക്കുന്ന തെറ്റായ രാഷ്ട്രീയകൗശലമാണ് സിപിഐയുടേതെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പിഎം ശ്രീ വിഷയത്തില്‍ സിപിഐ നടത്തിയ പരസ്യപ്പോര് സിപിഐഎം.-ബിജെപി അന്തര്‍ധാരയെന്ന പ്രചാരണത്തിന് യുഡിഎഫ് ഉപയോഗിച്ചുവെന്നും വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാനകമ്മിറ്റി യോഗം വ്യാഴാഴ്ചയും തുടരും.