


ദിസ്പൂർ : അസമിലെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേവല ഭൂരിപക്ഷമായ 64 എന്ന സംഖ്യയും കടന്ന് 88 സീറ്റുകളിൽ എൻഡിഎ മുന്നേറുകയാണ്. കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ സഖ്യം നിലവിൽ 23 സീറ്റുകളിൽ മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗൗരവ് ഗൊഗോയ് ജോർഹട്ടിൽ പിന്നിലായത് പ്രതിപക്ഷത്തിന് വലിയ ആഘാതമായി.ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ 85.96% എന്ന മികച്ച പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിച്ചതുപോലെ 88 മുതൽ 100 സീറ്റുകൾ വരെ ബിജെപി സഖ്യം നേടിയേക്കുമെന്നാണ് ഇപ്പോഴത്തെ ട്രെൻസുകൾ സൂചിപ്പിക്കുന്നത്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ഭരണത്തിന് ജനങ്ങൾ നൽകിയ അംഗീകാരമായാണ് ഈ മുന്നേറ്റത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതേസമയം, അവസാന നിമിഷം അട്ടിമറി വിജയങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ നിര. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, ഗൗരവ് ഗൊഗോയ്, എഐയുഡിഎഫ് നേതാവ് ബദറുദ്ദീൻ അജ്മൽ എന്നിവരുടെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന വിധി കൂടിയാണിത്.