


ലണ്ടൻ : ഇന്ത്യയിലേക്ക് നാടുകടത്താനുള്ള ഉത്തരവ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നീരവ് മോദി. തുടർ നടപടികൾ തടയാൻ യൂറോപ്യൻ മനുഷ്യാവകാശകോടതിയെ സമീപിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും പിടികിട്ടാപ്പുള്ളിയുമായ നീരവിനെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതിനിടയിലാണ് നീരവ് മോദിയുടെ പുതിയ നീക്കം.
നീരവ് മോദിയെ ഇന്ത്യയിലേക്ക് കൈമാറുന്നതിനുള്ള അവസാനവട്ട നടപടികൾക്കായി ഇന്ത്യയിൽ നിന്നുള്ള സിബിഐയും നിയമവിദഗ്ധരും ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം ലണ്ടനിൽ എത്തിയിരുന്നു. ബ്രിട്ടീഷ് കോടതികളിലെ നിയമപരമായ എല്ലാ നീക്കങ്ങളും നീരവ് മോദി പിന്നിട്ട സാഹചര്യത്തിലാണ് തുടർനടപടികൾക്കായി ഉദ്യോഗസ്ഥർ ലണ്ടനിലെത്തിയത്.
ഫ്രാൻസിലെ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് നീരവ് മോദി. ഇതുമായി ബന്ധപ്പെട്ട് നീരവ് നൽകിയ ഹർജി ഉടൻ പരിഗണിക്കും.
നേരത്തെ സമാനമായ ആവശ്യം ഉന്നയിച്ച് ലണ്ടന്‍ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ കേസിൽ ഇടപെടാൻ കോടതി തയ്യാറായില്ല. ഹൈക്കോര്‍ട്ട് ഓഫ് ജസ്റ്റിസ് കിങ്സ് ബെഞ്ച് ലണ്ടനാണ് ഹര്‍ജിയില്‍ ഇടപെടാതെ മാറ്റിയത്. ഇടപെടാന്‍ മതിയായ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലണ്ടന്‍ കോടതിയുടെ നടപടി.