


ടെഹ്റാന് : ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് അറിയിച്ച് ഇറാന്. നിലവിലെ പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിച്ചാല്‍ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തില്‍ പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുഎസുമായും ഇസ്രയേലുമായും സഖ്യമുള്ള രാജ്യങ്ങളുടെ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കുന്നത് തടഞ്ഞതിന് വ്യക്തമായ കാരണമുണ്ടെന്നും നിലവിലെ യുദ്ധസാഹചര്യത്തില്‍ ഇത്തരമൊരു നീക്കം ആവശ്യമായിരുന്നുവെന്നും അരാഗ്ചി പറഞ്ഞു.
‘ഞങ്ങളുടെ കാഴ്ചപ്പാടില്‍ ഹോര്‍മൂസ് കടലിടുക്ക് ഇറാനോട് ചേര്‍ന്നുള്ള ജലപാതയാണ്. ഞങ്ങളുടെ ശത്രുക്കള്‍ ഈ ജലപാത ഉപയോഗിക്കുന്നത് അനുവദിക്കില്ല. സംഘര്‍ഷവും സുരക്ഷാഭീഷണിയും കാരണം നിരവധി കപ്പലുകള്‍ ഇതിനകം ഈ പാതയിലൂടെയുള്ള ഗതാഗതത്തില്‍ നിന്ന് പിന്തിരിഞ്ഞിട്ടുണ്ട്. യുദ്ധാനന്തരം ഇതില്‍ ഒരു മാറ്റം ആവശ്യമാണ്. ഭാവിയില്‍ ഇതിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് ഒരു പുതിയ പ്രോട്ടോക്കോള്‍ ഇറാന് ആവശ്യപ്പെടും’, അബ്ബാസ് അരാഗ്ചി പറഞ്ഞു. ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും (അഞ്ചിലൊന്ന് ഭാഗം) ഹോർമുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്.