


കൊച്ചി : അടൂർ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ എൻഡിഎയിൽ ചേർന്നു. ബിജെപി സംസ്ഥാന നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് അദ്ദേഹം മുന്നണിയുടെ ഭാഗമായത്.
അടൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നെങ്കിലും അവസാന നിമിഷം അഡ്വ. സി.വി. ശാന്തകുമാറിന് സീറ്റ് നൽകിയതാണ് ബാബു ദിവാകരനെ ചൊടിപ്പിച്ചത്. “കേരളത്തിന് വേണ്ടി നീതി ചോദിക്കുന്ന വി.ഡി. സതീശൻ സ്വന്തം പാർട്ടി പ്രവർത്തകർക്ക് നീതി നൽകുന്നില്ല” എന്ന് കറുത്ത വസ്ത്രം ധരിച്ച് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ അദ്ദേഹം പറഞ്ഞു.
എൻഡിഎയിൽ എത്തിയ ബാബു ദിവാകരൻ എറണാകുളം ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തിൽ നിന്നും ജനവിധി തേടാനാണ് സാധ്യത. മണ്ഡലത്തിലെ ജനകീയ സ്വാധീനവും ട്വന്റി-20 പാർട്ടിയുടെ സാന്നിധ്യവും കണക്കിലെടുത്ത് ബാബു ദിവാകരനെ രംഗത്തിറക്കുന്നത് വലിയ ഗുണം ചെയ്യുമെന്ന് എൻഡിഎ കണക്കുകൂട്ടുന്നു.