


ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് പാകിസ്ഥാന്. താലിബാന് ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്നോണം പ്രത്യാക്രമണത്തില്‍ 130-ലധികം താലിബാന് സൈനികര്‍ കൊല്ലപ്പെട്ടതായി പാക് സൈന്യം അവകാശപ്പെട്ടു. കാബൂളിലും കാണ്ഡഹാറിലും പാകിസ്ഥാന് വ്യോമാക്രമണം നടത്തിയപ്പോള്‍ അഫ്ഗാന് സേന തിരിച്ചടിച്ചു. 19 പാക് സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തതായും 55 സൈനികരെ വധിച്ചതായും താലിബാന് അവകാശപ്പെട്ടു.
ഇസ്ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണം ഉള്‍പ്പെടെയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ അഫ്ഗാനിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരരാണെന്നു പാകിസ്ഥാന് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്ഥാന് തിരിച്ചടിച്ചത്. ക്ഷമനശിച്ചെന്നും, തുറന്ന യുദ്ധത്തിലേക്ക് പോകുകയാണെന്നും പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ആക്രമണത്തില്‍ കുറഞ്ഞത് 133 അഫ്ഗാന് താലിബാന് സൈനീകര്‍ കൊല്ലപ്പെടുകയും 200-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വിവരാവകാശ മന്ത്രി അത്താവുള്ള തരാര്‍ പറഞ്ഞു.
കാബൂള്‍, പക്തിയ, കാണ്ഡഹാര്‍ എന്നിവിടങ്ങളിലെ അഫ്ഗാന് താലിബാന് പ്രതിരോധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണം, കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്, അഫ്ഗാന് താലിബാന് ഭരണകൂടത്തിന്റെ 27 പോസ്റ്റുകള്‍ നശിപ്പിച്ചെുന്നും ഒമ്പത് പോസ്റ്റുകള്‍ പിടിച്ചെടുത്തുവെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ രാത്രിയാണ് ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം തുടങ്ങിയത്. അഫ്ഗാന് അതിര്‍ത്തിയില്‍ പാകിസ്ഥാന് വ്യോമാക്രമണം നടത്തി. ഭീകരവാദികളെ താലിബാന് സഹായിക്കുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. നംഗര്‍ഹാര്‍, പക്ടിക പ്രവിശ്യകളില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തിന് അഫ്ഗാന് തിരിച്ചടിച്ചു. ഫെബ്രുവരി 22ന് അഫ്ഗാനിസ്ഥാന് അതിര്‍ത്തിയില്‍ പാകിസ്ഥാന് സൈനികാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ എഴുപതോളം ഭീകരരെ വധിച്ചെന്നാണ് പാക് സൈന്യം അവകാശപ്പെട്ടത്. എന്നാല്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണക്കാരാണെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം പ്രതികരിച്ചു. ജനവാസ മേഖലകളിലും മദ്രസകളിലും പാകിസ്ഥാന് ബോംബിട്ടതായും നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും താലിബാന് വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.