


ചങ്ങനാശ്ശേരി : നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്ത നിലപാടുമായി ചങ്ങനാശ്ശേരി അതിരൂപത. രാഷ്ട്രീയ പാർട്ടികൾക്ക് മുമ്പിൽ പതിനൊന്ന് ഇന ആവശ്യങ്ങൾ മുന്നോട്ടുവച്ചു. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം, ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം തുടങ്ങിയവ ആണ് പ്രമേയത്തിലെ പ്രധാന ആവശ്യം.
ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ 80:20 അനുപാത വിഷയത്തിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പിൻവലിക്കണം. ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷ സ്ഥാനം എല്ലാ ന്യൂനപക്ഷ സമുദായങ്ങൾക്കും വീതിച്ചു നൽകണമെന്നും ചങ്ങനാശ്ശേരി അതിരൂപത മുന്നോട്ടുവെച്ച ആവശ്യത്തിൽ പറയുന്നു.
ക്രൈസ്തവരെ സംസ്ഥാനത്തെ മൈക്രോ ന്യൂനപക്ഷമായി അംഗീകരിച്ച് ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കണമെന്നും ചങ്ങനാശ്ശേരി അതിരൂപത ആവശ്യപ്പെട്ടു. കുട്ടനാടിന് വേണ്ടി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണം. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണം. മതസ്വാതന്ത്ര്യത്തിന് നേടുവിലുള്ള അക്രമങ്ങളും കടന്നുകയറ്റങ്ങളും അവസാനിപ്പിക്കണമെന്ന് പതിനൊന്ന് ഇന ആവശ്യത്തിൽ പറയുന്നു.
ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയ ഭീകരവാദത്തിന് എതിരെ സർക്കാരുകൾ കർശന നടപടിയെടുക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപത ആവശ്യപ്പെട്ടു. സമുദായ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിലാണ് പ്രമേയം അംഗീകരിച്ചത്.