

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സംരക്ഷിക്കുന്നു എന്ന് ആരോപിച്ച് തനിക്ക് നേരെ വിരല്‍ ചൂണ്ടിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ശേഷിക്കുന്ന നാലു വിരലുകള്‍ അദ്ദേഹത്തിന് നേര്‍ക്കാണ് ചൂണ്ടിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ആരെയൊക്കേയാണ് മുഖ്യമന്തി സംരക്ഷിച്ചിരിക്കുന്നത്? ലൈംഗികപവാദ കേസില്‍പ്പെട്ട രണ്ടു പേര് മന്ത്രിമാരായി ഈ മന്ത്രിസഭയില്‍ ഉണ്ട്. നിയമസഭയില്‍ മുഖ്യമന്ത്രിക്ക് വേണ്ടി കൈ പൊക്കുന്ന എംഎല്‍എ റേപ്പ് കേസിലെ പ്രതിയാണ്. സീനിയര്‍ എംഎല്‍എയുടെ വാട്സ്ആപ്പ് സന്ദേശം രണ്ടു രണ്ടര കൊല്ലമായി കറങ്ങി നടക്കുകയാണ്. നടപടിയെടുത്തോ? എന്നിട്ടാണ് ധാര്‍മികതയുടെ പേരില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി എടുത്ത തങ്ങളെ വിമര്‍ശിക്കുന്നതെന്നും വി ഡി സതീശന് മറുപടി നല്കി.
‘രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസില്ല, പരാതിയില്ല, എഫ്ഐആര്‍ ഇല്ല. എന്നിട്ടും ധാര്‍മികതയുടെ പേരില്‍ എംഎല്‍എയ്ക്കെതിരെ ഞങ്ങള്‍ നടപടിയെടുത്ത് മാറ്റി നിര്‍ത്തി. എന്നിട്ടാണ് എന്റെ നേരെ മുഖ്യമന്ത്രി വിരല്‍ ചൂണ്ടുന്നത്. അദ്ദേഹത്തിന്റെ നാലു വിരലുകളും അദ്ദേഹത്തിന് നേര്‍ക്കാണ് ചൂണ്ടിയിരിക്കുന്നത്. ആരെയൊക്കേയാണ് മുഖ്യമന്ത്രി സംരക്ഷിച്ചിരിക്കുന്നത്.ലൈംഗികപവാദ കേസില്‍പ്പെട്ട രണ്ടു പേര് മന്ത്രിമാരായി ഈ മന്ത്രിസഭയില്‍ ഉണ്ട്. പരാതി നല്‍കിയതിന്റെ പേരില്‍ സിപിഎമ്മിലെ ഏറ്റവും സീനിയര്‍ നേതാവിനെ സൈഡ് ലൈന്‍ ചെയ്തു. ആരോപണം നേരിട്ട ആളെ മുഖ്യമന്ത്രി സംരക്ഷിച്ച് കൂടെ നിര്‍ത്തിയിട്ടുണ്ട്. എല്ലാവരാലും ബഹുമാനിക്കപ്പെട്ട നേതാവാണ് സൈഡ് ലൈന്‍ ചെയ്യപ്പെട്ടത്. പരാതി നല്‍കിയതിന്റെ പേരിലാണ് അദ്ദേഹത്തെ സൈഡ് ലൈന്‍ ചെയ്തത്. എന്നിട്ട് നേതാവ് ആരോപണം ഉന്നയിച്ചയാളെ തൊട്ടടുത്ത് ചേര്‍ത്തു നിര്‍ത്തി. എല്ലാവര്ക്കും അറിയാം ആ പേര്. നിയമസഭയില്‍ അദ്ദേഹത്തിന് വേണ്ടി കൈ പൊക്കുന്ന എംഎല്‍എ റേപ്പ് കേസിലെ പ്രതിയാണ്. ഇദ്ദേഹത്തിന്റെ പൊലീസ് തന്നെ ചാര്‍ജ് ചെയ്ത കേസിലെ പ്രതിയാണ്. ആരാണ് സംരക്ഷിക്കുന്നത്?, എന്തു നടപടിയാണ് സ്വീകരിച്ചത്? ഒരു നടപടിയുമെടുത്തില്ല. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന സംഭവമാണിതെന്നാണ് പാര്‍ട്ടി സെക്രട്ടറി പറയുന്നത്.’- വി ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
‘പഴയ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാത്രി ആര്‍ക്കൊപ്പമായിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി, അവതാരം എന്ന് വിശേഷിപ്പിച്ച ആളുമായി ബന്ധപ്പെട്ട് നൂറ് ദിവസം ജയിലില്‍ പോയി പിന്നെ തിരിച്ചുവന്നു. പിന്നെയും ജയിലില്‍ പോയി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു ഈ ഏര്‍പ്പാട് മുഴുവനും. എന്നിട്ടാണ് ഒരു പരാതിയും എഫ്ഐആറും ഇല്ലാതിരുന്നിട്ടും നടപടിയെടുത്ത ഞങ്ങളെ വിമര്‍ശിക്കുന്നത്. പിണറായി വിജയനെ പോലെ ഇത്രയും പേരെ സംരക്ഷിച്ച ഒരു രാഷ്ട്രീയ നേതാവ് ഇന്ത്യയില്‍ ഉണ്ടാവില്ല. ലൈംഗികപവാദ കേസില്‍പ്പെട്ട സഹപ്രവര്‍ത്തകരെയും നേതാക്കന്മാരെയും ഇതുപോലെ സംരക്ഷിച്ച ഒരു രാഷ്ട്രീയ നേതാവ് ഇന്ത്യയില്‍ ഉണ്ടാവില്ല. മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കണം. ആഗോള അയ്യപ്പ സംഗമത്തില്‍ യുഡിഎഫ് ഇല്ല. സമ്മതമില്ലാതെയാണ് എന്നെ രക്ഷാധികാരിയാക്കിയത്. സംഘപരിവാറിന് ചുവന്ന പരവതാനി വിരിച്ച് കൊടുക്കുന്ന നീക്കമാണ് നടത്തുന്നത്.’- വി ഡി സതീശന് പറഞ്ഞു.