


പൂനെ : കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ വീട്ടില്‍ ഹിന്ദു സംഘടനയുടെ പേരില്‍ അതിക്രമിച്ചു കയറിയ ഒരു സംഘം പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യവിചാരണ നടത്തി. ഇന്ത്യന്‍ സൈന്യത്തിന്റെ എന്‍ജിനീയേഴ്സ് റജിമെന്റില്‍ ഹവില്‍ദാറായിരിക്കെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഹക്കീമുദ്ദീന്‍ ഷെയ്ഖിന്റെ പൂനെ ചന്ദന്‍നഗറിലെ കുടുംബവീട്ടിലാണ് സംഘമെത്തിയത്.
എണ്‍പതോളം പേരാണ് രാത്രി സൈനികന്റെ വീട്ടിലേക്ക് ഇരച്ചു കയറിയത്. സ്ത്രീകളുടേയും കുട്ടികളുടേയും ആധാര്‍ കാര്‍ഡുകള്‍ പിടിച്ചുവാങ്ങി പരിശോധിച്ച സംഘം രേഖകള്‍ വ്യാജമാണെന്ന് ആരോപിച്ച് ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിറ്റേന്നും സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും പ്രാഥമിക പരിശോധനയില്‍ ഇന്ത്യന്‍ പൗരത്വം ഉള്ളവരാണെന്ന് മനസ്സിലായതോടെ വിട്ടയച്ചു.
ജയ് ശ്രീറാം വിളികളോടെ ഹിന്ദു സംഘടനയുടെ പേരിലാണ് സംഘം എത്തി വിചാരണ നടത്തിയതെന്ന് വീട്ടുകാര്‍ ആരോപിച്ചു. സംഘത്തോടൊപ്പം മഫ്തിയില്‍ പൊലീസുകാരുമുണ്ടായിരുന്നു. ഹക്കീമുദ്ദീന്‍ ഷെയ്ഖിന്റെ കുടുംബത്തിലെ രണ്ടുപേര്‍ കൂടി സൈനികരാണ്. രേഖകള്‍ പരിശോധിക്കാന്‍ പൊലീസുകാരെ നിയോഗിച്ചിരുന്നില്ലെന്നും ക്രമക്കേടുകള്‍ കണ്ടെത്തിയില്ലെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
ബംഗ്ലാദേശിയോ, റോഹിംഗ്യനോ ആണെന്ന് ആരോപിച്ചായിരുന്നു അക്രമി സംഘം സൈനികന്റെ വീട്ടില്‍ കയറി ബഹളമുണ്ടാക്കിയതെന്ന് പൊലീസ് സൂചിപ്പിച്ചു. സൈനികന്റെ കുടുംബത്തെ പൂനെ സിറ്റി പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ വീട്ടിലെത്തി കാണുകയും, കര്‍ശന നടപടി ഉണ്ടാകുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ചന്ദര്‍ നഗര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പത്തോളം പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.