


കണ്ണൂർ : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം നിരോധിച്ച് കലക്ടറുടെ ഉത്തരവ്. ജില്ലയിലെ വിനോദ സഞ്ചാര മേഖലകളിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്.
കനത്ത മഴയായതിനാൽ കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചിരിക്കുന്നു. കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നു.
അതിനിടെ ആറളം മേഖലയിൽ മലവെള്ള പാച്ചിലുണ്ടായി. വനമേഖലയിൽ മണ്ണിടിച്ചിലുണ്ടായെന്നും സംശയമുണ്ട്. ആദിവാസി പുനരധിവാസ മേഖലയിലെ 11, 13 ബ്ലോക്കുകളിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ആളുകളെ മാറ്റി പാർപ്പിച്ചു. 50ൽ അധികം വീടുകളിൽ വെള്ളം കയറി.
പഴശ്ശി ഡാമിന്റെ 13 ഷട്ടറുകൾ 3 മീറ്റർ വീതവും ഒരു ഷട്ടർ രണ്ടര മീറ്ററും ഉയർത്തി. നിലവിലെ ജല നിരപ്പ് 23.10 മീറ്ററാണ്. ഡാമിന്റെ താഴെ ഭാഗത്ത് ഇരു കരകളിലുമുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു നിർദ്ദേശം നൽകി.