


തിരുവനന്തപുരം : പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാര്യവട്ടം ചേങ്കോട്ടുകോണം പുല്ലാന്നിവിള ബഥേല്‍ ഹൗസില്‍ ജെയ്സണ്‍ അലക്സിനെ(48)യാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ഇന്‍സ്പെക്ടറായിരുന്നു.
കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ജോലിചെയ്യുന്ന ജെയ്സണ്‍, അമിത് ഷായുടെ തിരുവനന്തപുരം സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ഓഫീസിലേക്കു പോയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ പത്തുമണിയോടെ വീട്ടില്‍ തിരിച്ചെത്തി. ഈ സമയം ഭാര്യ ജോലിക്കും മക്കള്‍ സ്കൂളിലും പോയിരുന്നു.
പിന്നീട് വിളിച്ചിട്ട് കിട്ടാതിരുന്നതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോഴാണ്, വീടിന്റെ ഹാളില്‍ ജെയ്സണെ തൂങ്ങിയ നിലയില്‍ കണ്ടത്. കുണ്ടറ സ്വദേശിയായ ജയ്സണ്‍, രണ്ടു വര്‍ഷം മുന്‍പാണ് പുല്ലാന്നിവിളയില്‍ വീടുവെച്ച് താമസം തുടങ്ങിയത്. മേലുദ്യോഗസ്ഥരുടെ മാനസികപീഡനമാണ് ജെയ്സണ്‍ ജീവനൊടുക്കാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചു.
ടെലികമ്യൂണിക്കേഷന്‍സില്‍ ചില ഉപകരണങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളില്‍ ക്രമക്കേടിനു കൂട്ടുനില്ക്കാന് ജെയ്സണ്‍ മേല്‍ സമ്മര്‍ദമുണ്ടായിരുന്നു എന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. പലവട്ടം ഇതിന്റെ പേരില്‍ ഭീഷണിയുണ്ടായിയെങ്കിലും, ജെയ്സണ്‍ വഴങ്ങിയിരുന്നില്ല. സാമ്പത്തികമായ ഒരു പ്രശ്നവും ജയ്സണില്ല. മേലധികാരികളാണ് മരണത്തിന് ഉത്തരവാദികളെന്നും ഇവര്‍ക്കെതിരേ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും അമ്മ ജെമ്മ അലക്സ് ആവശ്യപ്പെട്ടു.