മലപ്പുറം : അന്തരിച്ച കോൺഗ്രസ് നേതാവ് വി.വി പ്രകാശിന്റെ വീട് സന്ദർശിച്ചത് മറ്റൊരു തരത്തിൽ കാണേണ്ടതില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. ആരോപണങ്ങൾക്കും, തർക്കങ്ങൾക്കും ഉദ്ദേശിച്ച് ചെയ്തതല്ലെന്നും സ്വരാജ് പറഞ്ഞു.
ആര്യാടൻ ഷൗക്കത്ത് പോകാത്തതിനെ ചർച്ചയാക്കേണ്ടതില്ല. വ്യക്തിപരമായി ആക്രമിക്കുന്ന ശൈലി പ്രബലമായി കൊണ്ടിരിക്കുന്നു. വ്യക്തി എന്ന നിലയിൽ ആക്രമിക്കുന്നതിന് പകരം രാഷ്ട്രീയ അഭിപ്രായ ഭിന്നത പറയുകയാണ് വേണ്ടതെന്നും എം. സ്വരാജ് കൂട്ടിച്ചേർത്തു.
സംഭവത്തിൽ വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നായിരുന്നു ആര്യാടൻ ഷൗക്കത്തിന്റെ പ്രതികരണം. ഇന്നലെയായിരുന്നു വി.വി പ്രകാശിന്റെ വീട് എം. സ്വരാജ് സന്ദർശിച്ചത്. സൗഹൃദ സന്ദർശനം മാത്രമാണെന്നും രാഷ്ട്രീയ ആശയക്കുഴപ്പമുണ്ടാക്കാൻ വേണ്ടിയുള്ള സന്ദർശനമല്ലെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.