ടെഹ്റാൻ : ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാഖിലെ യുഎസ് സൈനീക കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തി ഇറാൻ. ഡ്രോണുകൾ വെടിവെച്ചിട്ടിതായി യുഎസ്. അമേരിക്കൻ താൽപ്പര്യങ്ങളെ ആക്രമിക്കുന്ന ഏതൊരാൾക്കും തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ്. വാഷിംഗ്ടൺ ഡിസിയിൽ സൈന്യത്തിന്റെ 250-ാം വാർഷികം ആഘോഷിക്കുന്ന സൈനിക പരേഡിൽ സംസാരിക്കുകയായിരുന്നു ട്രംപ്. ഇറാനുമായി ഇപ്പോഴും ആണവ ചർച്ചക്ക് തയാറാണെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഇനിയൊരു ചർച്ചയുമില്ലെന്ന് ഇറാൻ ആവർത്തിച്ചു.
അതേസമയം, ഇന്ന് പുലർച്ചെ നടന്ന ഇറാൻ ആക്രമണത്തിൽ ഇസ്രയേലിൽ മരണം എട്ടായി.200 പേർക്ക് പരിക്കേറ്റു. ഇറാന്റെ ആക്രമണത്തിൽ ഇസ്രായേലിലെ ഹൈഫയിൽ വൻ നാശനഷ്ടമുണ്ടായതാണ് റിപ്പോർട്ടുകൾ. ആക്രമണം തുടരുമെന്ന് ഇറാനും ഇസ്രയേലും വ്യക്തമാക്കി. യെമനിലെ ഹൂതി നേതാവിനെ ലക്ഷ്യമിട്ട് ഇസ്രായേൽ യെമനിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഇറാന് പിന്തുണയുമായി ഹൂതികൾ. കൂടുതൽ ശക്തമായ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായി ഹൂതികൾ മുന്നറിയിപ്പ് നൽകി. നേരത്തെ ഫലസ്തീന് നൽകിയ പിന്തുണ തങ്ങളുടെ സഹോദര രാജ്യമായ ഇറാന് വേണ്ടിയും നൽകുമെന്ന് ഹൂതികൾ വ്യക്തമാക്കി. അമേരിക്കയും ഇസ്രയേലും തിരിച്ചടിച്ചാൽ പോലും പിൻവാങ്ങില്ല എന്നും ഹൂതികൾ.
അതിനിടെ, ഇറാന് വേണ്ടി ചാരപ്രവർത്തനം നടത്തിയ രണ്ട് ഇസ്രയേൽ പൗരന്മാരെ ഇസ്രായേൽ അറസ്റ്റ് ചെയ്തു.ഇവരെ ചോദ്യം ചെയ്തു വരുന്നതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുതു. യുദ്ധത്തിൽ ഇടപെടാൻ രണ്ട് ദിവസമായി ഇസ്രയേൽ അഭ്യർഥിച്ചിട്ടും ഇടപെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഇറാനിലെ ബുഷെഹർ എണ്ണപ്പാടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ തുടർന്നുണ്ടായ തീ നിയന്ത്രണവിധേയമായെന്ന് ഇറാൻ അറിയിച്ചു. ബുനെ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്.