ധാക്ക : നൊബേൽ സമ്മാന ജേതാവും ഇതിഹാസ എഴുത്തുകാരനുമായ രബീന്ദ്രനാഥ ടാഗോറിന്റെ ബംഗ്ലാദേശിലുള്ള പൂർവിക വീട് അക്രമകാരികൾ അടിച്ചു തകർത്തു. സിരാജ്ഗഞ്ച് ജില്ലയിലെ രബീന്ദ്ര കചാരിബാരി എന്നറിയപ്പെടുന്ന വീടാണ് ആൾക്കൂട്ടം അടിച്ചു തകർത്തത്. പൈതൃക വീട്ടിലെ ഓഡിറ്റോറിയവും മര ഉരുപ്പടികളും മറ്റും അക്രമികൾ തകർത്തു. പാർക്കിങ് ഫീസുമായി ബന്ധപ്പെട്ട് സന്ദർശകരും ജീവനക്കാരും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
സംഭവത്തിനു പിന്നാലെ അധികൃതർ സൈറ്റ് അടച്ചുപൂട്ടി. അന്വേഷണം നടത്താൻ പ്രത്യേക സംഘത്തേയും രൂപീകരിച്ചിട്ടുണ്ട്. ചരിത്ര പ്രാധാന്യമുള്ള ഇത്തരമൊരു സ്ഥലത്ത് ആക്രണം നടത്തിയതിനു 60 പേർക്കെതിരെ കേസെടുത്തു.
രബീന്ദ്രനാഥ ടാഗോറിന്റെ പിതാവ് വാങ്ങിയ മാളികയാണിത്. നിലവിൽ ഈ വീട് ഒരു മ്യൂസിയമാണ്. ടാഗോർ പല തവണ സന്ദർശകനായി വന്നിട്ടുള്ള ഇടം കൂടിയാണ്. അദ്ദേഹത്തിന്റെ പല സാഹിത്യ സൃഷ്ടികളും ഈ വീട്ടിലിരുന്നാണ് എഴുതിയിട്ടുള്ളത്.