തിരുവനന്തപുരം : ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്സി ഐറിന വിഴിഞ്ഞത്തെത്തിയതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള ചരക്കുനീക്കത്തിന്റെ സുപ്രധാന കേന്ദ്രമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്സി ഐറിനയുടെ വരവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞം കമ്മീഷന് ചെയ്ത് ഒരു മാസം തികയുന്നതിനിടെയാണ് ഏറ്റവും വാഹക ശേഷിയുള്ള ഈ ചരക്കുകപ്പൽ തുറമുഖത്തെത്തുന്നത്. 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള ഐറിനക്ക് 24,346 ടിഇയു കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയുണ്ട്.
നാല് ഫുട്ബോൾ സ്റ്റേഡിയത്തെക്കാൾ വലിപ്പമുള്ള ഈ ചരക്കുകപ്പൽ ദക്ഷിണേഷ്യയിൽ തന്നെ ആദ്യമായി നങ്കൂരമിടുന്നത് വിഴിഞ്ഞത്താണെന്നത് ഏതൊരു മലയാളിയെ സംബന്ധിച്ചും അഭിമാനകരമായ കാര്യമാണ്. ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ തീരത്തടുത്തതോടെ പുതിയ ചരിത്രമുഹൂർത്തത്തിനാണ് വിഴിഞ്ഞം തുറമുഖം സാക്ഷ്യം വഹിക്കുന്നത്. ഈ അഭിമാന നിമിഷം നമ്മുടെ നാടിന്റെയും രാജ്യത്തിന്റെയും വികസനക്കുതിപ്പിന് പുതിയ ഊർജ്ജം പകരും. മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം :-
ആഗോള ചരക്കുനീക്കത്തിന്റെ സുപ്രധാന കേന്ദ്രമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്സി ഐറിനയുടെ വരവ്. രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞം കമ്മീഷന് ചെയ്ത് ഒരു മാസം തികയുന്നതിനിടെയാണ് ഏറ്റവും വാഹക ശേഷിയുള്ള ഈ ചരക്കുകപ്പൽ തുറമുഖത്തെത്തുന്നത്. 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള ഐറിനക്ക് 24,346 ടിഇയു കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയുണ്ട്. നാല് ഫുട്ബോൾ സ്റ്റേഡിയത്തെക്കാൾ വലിപ്പമുള്ള ഈ ചരക്കുകപ്പൽ ദക്ഷിണേഷ്യയിൽ തന്നെ ആദ്യമായി നങ്കൂരമിടുന്നത് വിഴിഞ്ഞത്താണെന്നത് ഏതൊരു മലയാളിയെ സംബന്ധിച്ചും അഭിമാനകരമായ കാര്യമാണ്. ഈ പടുകൂറ്റൻ കപ്പലിന്റെ ക്യാപ്റ്റൻ മലയാളിയായ തൃശൂർ സ്വദേശി വില്ലി ആന്റണിയാണെന്നതിലും നമുക്കേറെ സന്തോഷിക്കാം. കപ്പൽ ജീവനക്കാരിൽ കണ്ണൂർ സ്വദേശിയായ അഭിനന്ദുമുണ്ട്. ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ തീരത്തടുത്തതോടെ പുതിയ ചരിത്രമുഹൂർത്തത്തിനാണ് വിഴിഞ്ഞം തുറമുഖം സാക്ഷ്യം വഹിക്കുന്നത്. ഈ അഭിമാന നിമിഷം നമ്മുടെ നാടിന്റെയും രാജ്യത്തിന്റെയും വികസനക്കുതിപ്പിന് പുതിയ ഊർജ്ജം പകരും.