മലപ്പുറം : നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചതിൽ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.അലവിയുടെ നേതൃത്വത്തിൽ അന്വേഷിക്കും.
സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിലാണ്. സ്ഥലം പാട്ടത്തിനെടുത്ത വിനീഷും സഹായിയുമാണ് കസ്റ്റഡിയിലുള്ളത്.ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കെണി സ്ഥാപിച്ചത് വിനീഷ് ആണെന്നും വിനീഷ് കുറ്റം സമ്മതിച്ചെന്നും പൊലീസ് പറയുന്നു. മരിച്ച കുട്ടിയുടെ പോസ്റ്റ്മോർട്ടം മഞ്ചേരി മെഡിക്കൽ കോളജിൽ പൂർത്തിയായി.
അതേസമയം അപകടത്തിൽ വിശദീകരണവുമായി കെഎസ്ഇബി രംഗത്തെത്തി. വൈദ്യുതി മോഷ്ടിച്ചാണ് പന്നിക്കെണി ഉണ്ടാക്കിയതെന്നും കെഎസ്ഇബി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. വഴിക്കടവിൽ വൈദ്യുതി മോഷണം നടക്കുന്നുവെന്ന പരാതി കെഎസ്ഇബിക്ക് ലഭിച്ചിട്ടില്ലെന്നും പന്നിയെ വെടി വെക്കാൻ പഞ്ചായത്തിന് അനുമതി നൽകിയിരുന്നുവെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.