തിരുവനന്തപുരം : കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറില്ലെന്ന സൂചന നൽകി കെ.സുധാകരൻ. നേതൃത്വത്തിൽ നിന്ന് മാറണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും തനിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും സുധാകരൻ പറഞ്ഞു. സംഘടനാതലത്തിൽ കേരളത്തിൽ ശക്തമാണെന്നും നേതൃമാറ്റം ഉണ്ടാകുമെന്ന വാർത്തയ്ക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.
‘വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചും കോൺഗ്രസിനുള്ള പങ്കും വിജയസാധ്യതയെക്കുറിച്ചുമാണ് ഡൽഹിയിൽ ചർച്ച നടത്തിയത്. തന്നെ മാറ്റുമെന്ന് അറിയാതെ പോലും ആരുടെയും നാവിൽനിന്ന് വീണതായി ഞാൻ കേട്ടിട്ടില്ല. നേതൃസ്ഥാനത്ത് നിന്ന് മാറണമെന്ന് എന്നോട് പറഞ്ഞിട്ടില്ല. ജീവനുള്ള കാലത്തോളം വരെ കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി എല്ലാം വിട്ടെറിഞ്ഞ് പ്രവർത്തിക്കും’..സുധാകരന് പറഞ്ഞു.
അതേസമയം,അധ്യക്ഷസ്ഥാനത്ത് നിന്ന് മാറില്ലെന്ന സുധാകരന്റെ പ്രസ്താവന ഹൈക്കമാന്റിനുള്ള സന്ദേശമായാണ് കണക്കാക്കുന്നത്. നേതൃമാറ്റം ഹൈക്കമാന്റ് തന്നോടു ചർച്ച ചെയ്തിട്ടില്ലെന്ന സുധാകരന്റെ വാക്കുകളും കൃത്യമായ ലക്ഷ്യത്തോടെയുള്ളതാണ്. കെപിസിസിയിൽ നേതൃമാറ്റം ഉടൻ ഉണ്ടായേക്കുമെന്ന് പുറത്ത് വരുന്ന വിവരങ്ങള്‍. നിയമസഭാ തെരഞ്ഞെടുപ്പ് വരെ കെ.സുധാകരൻ തുടരുമെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ അവകാശപ്പെടുമ്പോഴും ചർച്ചകളുമായി ഹൈക്കമാൻഡ് മുന്നോട്ട് പോവുകയാണ്. നിലവിൽ ആൻ്റോ ആൻ്റണിയുടെ പേരിനു മുൻതൂക്കം ഉണ്ട്.സണ്ണി ജോസഫിൻ്റെ പേരും പരിഗണനയിലുണ്ട്.