തിരുവനന്തപുരം : ആശാ വർക്കർമാരുടെ ജനുവരിയിലെ ഓണറേറിയം കുടിശ്ശിക കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികയും തീർത്തു.
ആശാ വർക്കർമാർ സമരം തുടങ്ങി 18ാം ദിവസമാണ് സർക്കാർ നടപടി. ഇൻസെന്റീവിലെ കുടിശ്ശികയും കൊടുത്തുതീർത്തിട്ടുണ്ട്. അതേസമയം, കുടിശ്ശിക നൽകണമെന്നത് സമരക്കാരുടെ ഒരാവശ്യം മാത്രമാണ്. ഓണറേറിയം വർധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം.
സമരം അവസാനിപ്പിക്കില്ലെന്ന് ആശമാർ വ്യക്തമാക്കി. ചെയ്ത ജോലിയുടെ ശമ്പളമാണ് ലഭിച്ചത്. ജനുവരി മാസത്തെ ഇൻസെന്റീവ് തുക ലഭിച്ചു. ഓണറേറിയം അക്കൗണ്ടുകളിൽ എത്തിയിട്ടില്ല.
നിലവിൽ ഓണറേറിയം ലഭിച്ചത് സമരത്തിന്റെ ഒരു വിജയമായി കാണുന്നു. ഓണറേറിയം വർധിപ്പിക്കണം, പെൻഷൻ ആനുകൂല്യം നൽകണം എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഇത് അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും സമരക്കാർ വ്യക്തമാക്കി.