1964ലെ രൂപീകരണ കാലം മുതല്‍ സിപിഎമ്മിന്റെ നെടുംതൂണുകളാണ് അതിന്റെ വിദ്യാര്‍ത്ഥി യുവജനസംഘടനകള്‍. ആദ്യം കേരളാ സ്റ്റുഡന്‍സ് ഫെഡറേഷനും, കേരളയുവജന ഫെഡറേഷനും ആയിരുന്നു സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍. സ്റ്റുഡന്‍സ് ഫെഡറേഷന് 71 ല്‍ എസ്എഫ് ഐ ആയിമാറി. യുവജനഫെഡറേഷന്‍ 1980 ല്‍ ഡിവൈഎഫ്ഐ ആയും മാറി.
1960 കള്‍ക്ക് ശേഷം സിപിഎം നടത്തിയിട്ടുള്ള എല്ലാ സമരങ്ങളുടെയും മുന്നണിപ്പോരാളികള്‍ ഈ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ തന്നെയായിരുന്നു. ഇവരെ തെരുവിലിറക്കിയാണ് സിപിഎം തങ്ങളുടെ സമരപരമ്പരകളെല്ലാം അഴിച്ചുവിട്ടിരുന്നത്. അടിയന്തിരാവസ്ഥക്ക് ശേഷം കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പ് ആ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി യുവജനസംഘടനകളായ കെഎസ്യുവിനെയും യൂത്ത് കോണ്‍ഗ്രസിനെയും ഗുരുതരമായി ബാധിക്കുകയും, അവയുടെ വളര്‍ച്ച മുരടിക്കുകയും ചെയ്തു. ആ വിടവിലേക്കാണ് സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി യുവജനസംഘടനകള്‍ ഇടിച്ചുകയറിയത്. അതോടെ കഴിഞ്ഞ നാല് ദശാബ്ദങ്ങളായി കേരളത്തിലെ കാമ്പസുകളിലും യുവജനങ്ങള്‍ക്കിടയിലും ഇവയ്ക് വലിയ സ്വാധീനമുണ്ടാവുകയും ചെയ്തു.
പ്രതിപക്ഷത്തിരിക്കുന്ന സിപിഎമ്മിനെ ഭരണകക്ഷിയാക്കുന്നതിന് പിന്നിലുള്ള ചോരയും വിയര്‍പ്പും ഈ രണ്ടു വിദ്യാര്‍ത്ഥി യുവജന സംഘടനകളുടേതാണ്. പ്രതിപക്ഷത്തിരുന്ന് സമരങ്ങള്‍ നയിച്ചും, തെരുവീഥികളെ ചുവപ്പിച്ചും മാത്രം പരിചയമുള്ള എസ് എഫ്ഐ പോലുള്ള വിദ്യാര്‍ത്ഥി സംഘടനക്ക് കഴിഞ്ഞ എട്ടുവര്‍ഷമായി കേരളത്തിലെ കാമ്പസുകളില്‍ കാര്യമായി ഒന്നും ചെയ്യാനില്ല എന്നതാണ് വാസ്തവം. പ്രതിപക്ഷത്തിരിക്കുമ്പോല്‍ ഇടതു യുവജനവിദ്യാര്‍ത്ഥി സംഘടനകളുടെ ഊര്‍ജ്ജം മുഴുവന്‍ സമരരംഗത്ത് ചിലവഴിക്കുകയാണ്് പതിവ്. എന്നാല്‍ രണ്ടുതവണ അടുപ്പിച്ച് ഭരണം കിട്ടിയപ്പോള്‍ പിന്നെ ഈ ഊര്‍ജ്ജമെല്ലാം ഏതുവഴിക്ക് തിരിച്ചുവിടണമെന്ന് യാതൊരു നിശ്ചയവുമില്ലാതെയായി ഭരണത്തിന്റെ തണലില്‍ കിട്ടുന്ന സംരക്ഷണം എന്തും ചെയ്യാനുള്ള ലൈസന്‍സാക്കി ഇവര്‍ മാറ്റി. അതാണ് ഇപ്പോള്‍ ഇടതുമുന്നണിയിലെ ഘടക കക്ഷിയായ സിപിഐക്ക് വരെ എസ്എഫ്ഐയെ തള്ളിപ്പറയേണ്ടി വന്നത്.
തങ്ങള്‍ക്ക് സ്വാധീനമുളള കാമ്പസുകളില്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ ഇവര്‍ അനുവദിക്കാറില്ലന്ന ആരോപണവും ആക്ഷേപവും നേരത്തെ മുതലുണ്ടെങ്കിലും ഇതാദ്യമായാണ് സിപിഎമ്മിന് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എസ് എഫ്ഐയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. തുടര്‍ച്ചയായി സിപിഎമ്മിന് ഭരണം ലഭിക്കുന്ന സ്ഥിതിയുണ്ടായതിലൂടെ എസ്എഫ്ഐയിലും ഡിവൈഎഫ്ഐ സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള പലരും നുഴഞ്ഞുകയറിയെന്നാണ് സിപിഎം നേതാക്കള്‍ തന്നെ പറയുന്നത്.
വെറ്റിനററി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണം എസ്എഫ്ഐ നേതാക്കളടങ്ങുന്ന വിദ്യാര്‍ത്ഥി സംഘത്തിന്റെ കൊടിയ മര്‍ദ്ദനം മൂലമാണെന്ന് ആരോപണം ശക്തമാവുകയും, ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ കേസ് സിബിഐക്ക് വിടുകയും ചെയ്തു. ഈ സംഭവത്തില്‍ അറസ്റ്റിലായതും വെറ്റിനററി സര്‍വ്വകലാശാലയിലെ എസ്എഫ് ഐ നേതാക്കളാണ്. കഴിഞ്ഞ ദിവസം കാര്യവട്ടത്തെ കേരളസര്വ്വകശാല കാമ്പസില്‍ കെ എസ് യു പ്രവര്‍ത്തകനെ മാരകമായി മര്‍ദ്ധിക്കുകയും ആ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലാക്കാതെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവരികയും ചെയ്തപ്പോള്‍ അതില്‍ പ്രതിഷേധിച്ച ചാണ്ടി ഉമ്മനും എം വിന്‍സന്റും അടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം എസ്എഫ്ഐയുടെ ഏരിയാ സെക്രട്ടറിയായ ഒരു ചെറുപ്പക്കാരന്റെ പ്രസംഗം ദൃശ്യമാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും വൈറലായിരുന്നു. കോളജ് പ്രിന്‍സിപ്പലിനെ രണ്ടുകാലില്‍ നടക്കാന്‍ സമ്മതിക്കില്ലന്നും, നെഞ്ചത്തു അടുപ്പുകൂട്ടുമെന്നുമൊക്കെയായിരുന്നു പ്രസംഗം. വലിയ തോതിലുള്ള വിമര്‍ശനമാണ് അത് വരുത്തിവച്ചത്. തോമസ് ഐസക്കിനെപ്പോലെയുള്ള സിപിഎം നേതാക്കളും, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമെല്ലാം ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തു. ലോക്സഭാ തെരെഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കിയതിന് പിന്നില്‍ എസ്എഫ്ഐയുടെ വിവേകശൂന്യമായ പ്രവര്ത്തനരീതിയുണ്ടെന്നും ഇത് തിരുത്തി മുന്നോട്ടുപോകേണ്ടത് അനിവാര്യമാണെന്നും പാര്്ട്ടിക്കുളളില് അഭിപ്രായമുയര്‍ന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പോലും എസ്എഫ്ഐയുടെ ഭാഗത്ത് നിന്നും തിരുത്തേണ്ട ചിലകാര്യങ്ങളുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തു.
അതേ സമയം മുഖ്യമന്ത്രി നിയമസഭയില്‍ എസ്എഫ്ഐ പരസ്യമായി ന്യായീകരിച്ചതോടെ വിദ്യാര്‍ത്ഥി സംഘടനയെ തള്ളിപ്പറയുന്ന നടപടി സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലന്ന കാര്യം ഉറപ്പായി. എന്നാല്‍ അനുദിനം ബാധ്യതയാകുന്ന ഈ സംഘടനക്ക് ഒരു കൂച്ചുവിലങ്ങ് അത്യാവശ്യമാണെന്ന് തന്നെയാണ് എംവി ഗോവിന്ദന് അടക്കമുളളവരുടെ പക്ഷം.