ഇസ്ലാമബാദ്: ബാബർ അസമിനെ നായക സ്ഥാനത്ത് വീണ്ടും നിയമിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പരിമിത ഓവർ ക്രിക്കറ്റിൽ ടീമിന്റെ പ്രകടനം മോശമായതോടെയാണ് തീരുമാനം. ഷഹീൻ ഷാ അഫ്രീദിയുടെ കീഴിൽ ന്യൂസിലൻഡിനെതിരെ 4-1ന് ടി ട്വന്റി പരമ്പര പാകിസ്ഥാൻ തോറ്റിരുന്നു. രണ്ട് മാസത്തിന് ശേഷം നടക്കുന്ന ലോകകപ്പ് മുന്നിൽ കണ്ടാണ് നീക്കം. ഏകദിനത്തിലും ബാബറായിരിക്കും നായകൻ. നേരത്തെ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പ് തോറ്റതോടെയാണ് ബാബർ എല്ലാ ഫോർമാറ്റിൽ നിന്നും നായക സ്ഥാനമൊഴിഞ്ഞത്. തുടർന്ന് ടെസ്റ്റ് ടീമിന്റെ നായകനായി ഷാൻ മസൂദിനെയും ട്വന്റി ട്വന്റി ടീം നായകനായി ഷഹീൻ ഷാ അഫ്രീദിയെയും നിയമിക്കുകയായിരുന്നു.
ന്യൂസിലൻഡിനെതിരെ നാട്ടിൽ നടക്കുന്ന ടി ട്വന്റി പരമ്പരയാണ് ബാബറിന്റെ ആദ്യ വെല്ലുവിളി. തുടർന്ന് ഇംഗ്ലണ്ടിനെതിരെ നാല് മത്സരങ്ങളുടെ പരമ്പരയും പാകിസ്ഥാൻ കളിക്കുന്നുണ്ട്. ഷാൻ മസൂദ് ടെസ്റ്റ് ടീമിന്റെ നായകനായി തുടരും. ഷഹീനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റുന്നതിനെതിരെ മുൻ ക്യാപ്റ്റനും ഷഹീന്റെ ഭാര്യാ പിതാവുമായ ഷാഹിദ് അഫ്രീദി രംഗത്തെത്തിയിരുന്നു. ഷഹീൻ അഫ്രീദിക്ക് ആവശ്യത്തിന് സമയം ലഭിച്ചില്ലെന്നായിരുന്നു ഷാഹിദ് അഫ്രീദിയുടെ പരാതി. എന്നാൽ പിസിബി ഇതു പരിഗണിച്ചില്ല.