ന്യൂഡല്‍ഹി: മുൻ എം.പി മഹുവാമൊയ്ത്ര നൽകിയ അപകീർത്തി കേസ് ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക്സഭയിലെ ബി.ജെ.പി അംഗം നിഷികാന്ത് ദുബേയ്ക്ക് എതിരെയാണ് ഹർജി. കോഴ വാങ്ങി പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കുന്നു എന്നതടക്കമുള്ള ആരോപണങ്ങൾക്കെതിരെയാണ് ഹർജി. ഇതേ കുറ്റങ്ങൾ ശരിവച്ചു പാർലമെന്ററി സമിതി റിപ്പോർട്ട് തയാറാക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ മഹുവയുടെ എംപി സ്ഥാനം റദ്ദാക്കുകയും ചെയ്ത ശേഷമാണ് കേസ് പരിഗണനയ്ക്ക് എടുക്കുന്നത്.
അതേസമയം, മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ഇൻഡ്യ മുന്നണി.മഹുവയെ പുറത്താക്കിയ നടപടിയിൽ ഭരണഘടനപരമായ പിഴവുണ്ടെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. പാർലമെന്റ് ആരംഭിക്കുമ്പോൾ ഈ വിഷയം ഉയർത്തി പ്രതിപക്ഷം പ്രതിഷേധം ഉയർത്തും. കോൺഗ്രസ് എംപി ധീരജ് സാഹുവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപ പിടിച്ചെടുത്തതിൽ ബിജെപി ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ പ്രതിഷേധിക്കും.