


ഗാസിയാബാദ് : ഗാസിയാബാദിലെ ഒരു പൊലീസ് സ്റ്റേഷനില്‍ ലഭിച്ച ഇന്റലിജന്‍സ് വിവരം വഴിതുറന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ ചാരവൃത്തിക്കേസിലേക്ക്. ഉത്തര്‍പ്രദേശിലെ ഭോവാപൂരിലെ കുറച്ച് യുവാക്കള്‍ സ്വന്തമായി സിസിടിവി സ്ഥാപിച്ച് റെയില്‍വേ സ്റ്റേഷനുകളുടെയും സൈനിക താവളങ്ങളുടെയും ചിത്രങ്ങളും വിഡിയോകളും എടുത്ത് വിദേശത്തേക്ക് അയയ്ക്കുന്നു എന്ന വിവരം ലഭിച്ചതിന് പിന്നാലെയുള്ള അന്വേഷണത്തിലാണ് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ 22 പേര് അറസ്റ്റിലായിട്ടുണ്ട്.
ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിലവിലുള്ള സിസിടിവി ശൃംഖലകളും സ്വന്തമായി സ്ഥാപിച്ച കാമറകളും ഉപയോഗിച്ച് പാക് ചാരശൃംഖല വിവരങ്ങള്‍ ശേഖരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് രാജ്യവ്യാപക പരിശോധനയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്കി. രജിസ്റ്റര്‍ ചെയ്യപ്പെട്ടതും അല്ലാത്തതുമായ സിസിടിവി ശൃംഖലകള്‍ പരിശോധിക്കാനാണ് സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഭോവാപൂരിലെ റെയില്‍വേ സ്റ്റേഷനുകളുടെയും സൈനിക താവളങ്ങളുടെയും ചിത്രങ്ങള്‍ യുവാക്കള്‍ ശേഖരിച്ചതായി പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇന്ദിരാപുരം പൊലീസ്, ക്രൈം ബ്രാഞ്ച്, സൈബര്‍ യൂണിറ്റുകള്‍, രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവയിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു.
ഗാസിയാബാദ് സംഘത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പാകിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുഹൈല്‍ മാലിക്, നൗഷാദ് അലി, സമീര്‍ എന്നിവരാണെന്നു കണ്ടെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയും എന്‍ക്രിപ്റ്റ് ചെയ്ത മെസ്സേജിങ് ആപ്പുകളിലൂടെയുമാണ് ഇവരുടെ റിക്രൂട്ട്മെന്റ് സംവിധാനം പ്രവര്‍ത്തിച്ചത്. ഏത് റെയില്‍വേ സ്റ്റേഷനുകള്‍ ചിത്രീകരിക്കണം, എങ്ങനെ ഷൂട്ട് ചെയ്യണം, എപ്പോള്‍ കോര്‍ഡിനേറ്റുകള്‍ അയയ്ക്കണം തുടങ്ങിയ കൃത്യമായ നിര്‍ദേശങ്ങള്‍ ഇവര്‍ യുവാക്കള്‍ക്ക് നല്‍കിയിരുന്നു. ഇവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ചെയ്യുന്ന ജോലികള്‍ക്ക് ഓരോ തവണയും 5,000 രൂപ മുതല്‍ 20,000 രൂപ വരെയായിരുന്നു പ്രതിഫലം.
മാത്രമല്ല, അറസ്റ്റിലായ ആറ് പ്രതികളില്‍ നാല് പേര് നേരത്തെ ജമ്മു കശ്മീരിലെ പുല്‍വാമ സന്ദര്‍ശിച്ചിരുന്നു. അവിടെ നിന്ന് അവര്‍ പാകിസ്ഥാനിലേക്ക് സുപ്രധാന വിവരങ്ങള്‍ അയച്ചു. ഈ ശൃംഖല ജമ്മു കശ്മീരില്‍ രണ്ടാമത്തെ ആക്രമണത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായിരുന്നുവെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അതായത് ഇത് കേവലമൊരു ചാരവൃത്തി എന്നതിലപ്പുറം മറ്റൊരു ആക്രമണത്തിന് മുന്‍പായുള്ള നിരീക്ഷണം എന്ന നിലയില്‍കൂടി കണക്കാക്കപ്പെടുന്നു.
ചിത്രങ്ങള്‍, വീഡിയോകള്‍, ജിപിഎസ് ഡാറ്റ എന്നിവ കൈമാറാന്‍ വിദേശ നിയന്ത്രിത മൊബൈല്‍ ആപ്ലിക്കേഷന്‍ ഈ സംഘം ഉപയോഗിച്ചിട്ടുണ്ട്. മൊബൈല്‍ റിപ്പയര്‍ ഷോപ്പുകളിലെ ജോലിക്കാര്‍, സിസിടിവി ജോലികള്‍ ചെയ്യുന്നവര്‍, നെറ്റ് വര്‍ക്കിങ് വൈദഗ്ധ്യമുള്ളവര്‍ തുടങ്ങി സാങ്കേതിക വൈദഗ്ധ്യമുള്ള യുവാക്കളെയാണ് റിക്രൂട്ട് ചെയ്തിരുന്നത്. സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്ന യുവാക്കളെയും സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്തവരെയും ഇതിനായി ഉപയോഗിച്ചതായാണ് വിവരം.