പാലക്കാട്: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസിൽ പിടിയിലായ മുൻ എസ്.എഫ്.ഐ നേതാവ് കെ.വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. പുലർച്ചെയോടെ പാലക്കാട്ടെത്തിച്ചശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. 11 മണിയോടെ മണ്ണാർക്കാട് കോടതിൽ ഹാജരാക്കും.
അറസ്റ്റിലായ വിദ്യ പൊലീസിന് നൽകിയ മൊഴി പുറത്തുവന്നിട്ടുണ്ട്. ‘പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. അത്തരത്തിലൊന്ന് താൻ ഒരിടത്തും നൽകിയിട്ടില്ല. രാഷ്ട്രീയ വൈരാഗ്യംമൂലം തന്നെ മനഃപൂർവം കരുവാക്കുകയായിരുന്നു. കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയാണ് ഇതിന് പിന്നിൽ’- എന്നാണ് വിദ്യ മൊഴി നൽകിയതെന്നാണ് റിപ്പോർട്ട്.
കണ്ടെത്താൻ കഴിയുന്നില്ലെന്ന് പറഞ്ഞ് കൈമലർത്തിയ പൊലീസ് മഹാരാജാസിലെ പൂർവ്വ വിദ്യാർത്ഥിയായ സുഹൃത്തിന്റെ കോഴിക്കോട് പേരാമ്പ്ര കുട്ടോത്ത് വീട്ടിൽ നിന്നാണ് ഇന്നലെ വിദ്യയെ പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ പതിനഞ്ചുദിവസങ്ങൾക്കുശേഷമാണ് പിടികൂടാനായത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. മേപ്പയൂരിൽ നിന്ന് 15 കിലോമീറ്റർ അകലെ മലപ്പുറം അതിർത്തിയായ പേരാമ്പ്രയ്ക്ക് സമീപം കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിലായിരുന്നുവിദ്യ. ഇവിടെ നിന്ന് പുറത്തേക്ക് വന്ന സമയത്താണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. വിദ്യയുടെ രണ്ട് മൊബൈലുകളും സ്വിച്ച് ഓഫായിരുന്നു. ഒളിവിൽ കഴിയുമ്പോഴും എറണാകുളം, കോഴിക്കോട് മേഖലകളിൽ വിദ്യ എത്തിയിരുന്നു
പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ കോളേജിലെ മലയാളം ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനത്തിന് എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്. പാലക്കാട് അഗളി പൊലീസും കാസർകോട് നീലേശ്വരം പൊലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചയിലേക്കു മാറ്റിയിരുന്നു.