


കൊച്ചി : കെഎസ്ആർടിസിയിലെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ. പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സ്ത്രീകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും, തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ എന്ത് ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് ഒരു വിശദീകരണം തന്നോട് നേരിട്ട് ചോദിക്കാമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്വകാര്യ ബസ് ഉടമകളുടെ സംഘടന സമ്മേളനത്തിൽ നടത്തിയ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് മാധ്യമങ്ങളോട് പ്രതികരണവുമായി മന്ത്രി എത്തിയത്.
ബസ് യാത്രയ്ക്ക് പോലും പണമില്ലാത്ത വിധം സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന നിരവധി സ്ത്രീകളുണ്ടെന്നതാണ് യാഥാർത്ഥ്യമെന്ന് മന്ത്രി പറഞ്ഞു. “ബസ് കൂലി കൊടുക്കാൻ പോലും കഴിവില്ലാത്ത വിധം സ്ത്രീകൾ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. അത് ശരിയായ രീതിയിൽ മനസ്സിലാക്കാൻ താനടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞില്ല എന്നത് സങ്കടകരമായ കാര്യമാണ്. ഇതിനെക്കുറിച്ചാണ് താൻ വേദിയിൽ സംസാരിച്ചത്,” അദ്ദേഹം വിശദീകരിച്ചു.
പണമില്ലാത്ത ട്രാൻസ്പോർട്ട് ബസുകളിൽ സ്ത്രീകൾ തള്ളിക്കയറുമ്പോൾ, മക്കളെ വൻ തുക ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്ന നിലപാടാണ് ആളുകൾ സ്വീകരിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ വിമർശനം. ഫീസില്ലാത്ത സർക്കാർ സ്കൂളുകളിൽ പോലും മക്കളെ അയക്കാൻ മടിക്കുന്നവർ, അസുഖം വന്നാൽ സ്വകാര്യ ആശുപത്രികളിൽ പോകാതെ സർക്കാർ ആശുപത്രികളുടെ വരാന്തയിൽ കിടക്കാൻ തയ്യാറാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.