


തിരുവനന്തപുരം : കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രതിയായ കെ എ രതീഷ് രാജിവച്ചു. ഖാദി ബോർഡ് സെക്രട്ടറി, റൂട്രോണിക്സ് എം ഡി സ്ഥാനങ്ങളാണ് രാജിവച്ചത്. രാജിവെക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശം നൽകിയിരുന്നു. പ്രോസിക്യൂഷൻ നടപടികൾ നേരിടാൻ ഇരിക്കെയാണ് രാജി. ഉന്നത സ്ഥാനത്ത് തുടരുന്നതിൽ ഹൈക്കോടതി വിമർശനം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു രാജിവെക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശം നൽകിയത്.
രതീഷ് കശുവണ്ടി വികസന കോർപറേഷൻ എം.ഡിയായിരിക്കെ കശുവണ്ടി ഇറക്കിയതിലൂടെ ഖജനാവിന് 600 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ.കേസിലെ ഒന്നാം പ്രതിതായണ് കെഎ രതീഷ്. . ഖാദി ബോർഡ് സെക്രട്ടറി, റൂട്രോണിക്സ് എം.ഡി, ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് സി.ഇ.ഒ പദവികളാണ് കെഎ രതീഷ് വഹിക്കുന്നത്. ഒന്നാം പ്രതിയായ രതീഷ് എങ്ങനെയാണ് സുപ്രധാന സ്ഥാനങ്ങൾ വഹിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
2006 മുതൽ 2015 വരെയുള്ള കാലയളവിലാണ് അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയെന്ന് ആരോപണമുയർന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസ് സി.ബി.ഐ അന്വേഷണത്തിലേക്ക് എത്തിയത്. അന്വേഷണത്തിൽ കോർപ്പറേഷന് കോടികളുടെ നഷ്ടം സംഭവിച്ചതായി സി.ബി.ഐ കണ്ടെത്തുകയും പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. കേസിൽ പ്രതികളായ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനും കെ.എ രതീഷിനുമെതിരെ സിബിഐ അഴിമതി നിരോധന നിയമം ചുമത്തിയിരുന്നു.