


തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ മുന്നറിയിപ്പ്. സംസ്ഥാനത്തെ ഒമ്പതു ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്. അടുത്ത മൂന്നു മണിക്കൂര്‍ നേരത്തേക്കാണ് മുന്നറിയിപ്പ്.
ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴയ്ക്കും മണിക്കൂറില്‍ 40മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പത്തനംതിട്ടയിലെ മലയോര മേഖലയില്‍ ജാഗ്രതാ അനൗണ്‍സ്മെന്റ് നടത്തി. പത്തനംതിട്ടയില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവര്‍ക്കാണ് മിന്നല്‍പ്രളയ മുന്നറിയിപ്പ് നല്‍കിയത്.
ശക്തമായ മഴയെത്തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി ശബരിമല തീര്‍ത്ഥാടകരെ തല്ക്കാലം പമ്പയിലേക്ക് കടത്തിവിടുന്നില്ല. എരുമേലിയിലും നിലക്കലിലും തീര്‍ത്ഥാടക വാഹനങ്ങള്‍ പൊലീസ് നിയന്ത്രിക്കുന്നു. രാവിലെ സ്ഥിതിഗതികള്‍ നോക്കിയശേഷമാകും വാഹനങ്ങള്‍ കടത്തിവിടുക. മഴയുടെ സാഹചര്യം കണക്കിലെടുത്ത് തീര്‍ത്ഥാടകര്‍ ശബരിമല ദര്‍ശനം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചിരുന്നു.
കോട്ടയത്ത് രാത്രി മുതല്‍ മഴ ശക്തമായതോടെ, മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. കോട്ടയം കുമരകം വൈക്കം റോഡില്‍ പലയിടങ്ങളിലും വെള്ളം കയറി. തിരുവാര്‍പ്പ്, കുമരകം, അയ്മനം, ആര്‍പ്പൂക്കര, കുമ്മനം, താഴത്തങ്ങാടി, നട്ടശ്ശേരി ഭാഗങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. പമ്പാ നദിയിലും ജലനിരപ്പ് ഉയരുകയാണ്. റാന്നി, കോഴഞ്ചേരി താലൂക്കുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി വിഡി സതീശന്. സംസ്ഥാനത്തെ ജില്ലാ കലക്ടര്‍മാര്‍ അടക്കമുള്ളവരുടെ യോഗമാണ് വിളിച്ചത്. രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും യോഗത്തില്‍ സംബന്ധിക്കും.
അതിശക്ത മഴയുടെ സാഹചര്യത്തില്‍ മലയോര മേഖലകളില്‍ ജാഗ്രത തുടരണം. മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഏതാവശ്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
വെള്ളം കയറിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മഴക്കെടുതിയിൽ എട്ട് മരണം സ്ഥിരീകരിച്ചെന്നും, എട്ടു പേരെ കാണാതായിട്ടുണ്ടെന്നും 13 പേര്‍ക്ക് പരിക്കേറ്റുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് കേരളം-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളം – കര്‍ണാടകം – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ലക്ഷദ്വീപ് പ്രദേശം, അതിനോട് ചേര്‍ന്ന സമുദ്ര ഭാഗങ്ങള്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.