

കൊൽക്കൊത്ത : പശ്ചിമ ബംഗാളിലെ ബിർഭൂമിൽ മുൻ ബസ് ഡ്രൈവറുടെ വീട്ടിൽ നിന്ന് 5.5 കോടി രൂപയുടെ പണവും 15 കിലോ സ്വർണ്ണവും പിടിച്ചെടുത്ത് പൊലീസ്. മൊഹമ്മദ് ബസാർ മേഖലയിലെ സാധാരണ രണ്ട് നില കെട്ടിടത്തിൽ ചൊവ്വാഴ്ച രാത്രി ആരംഭിച്ച പരിശോധന ബുധനാഴ്ച വൈകുന്നേരം വരെ നീണ്ടുനിന്നു. കറൻസി എണ്ണുന്ന യന്ത്രങ്ങൾ എത്തിച്ചാണ് റെയ്ഡിൽ കണ്ടെത്തിയ പണം പൊലീസ് സംഘം എണ്ണിത്തിട്ടപ്പെടുത്തിയത്. ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത ചേരിയിലേക്ക് മാറിയ മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മണ്ഡലിന്റെ അടുത്ത അനുയായിയും വ്യവസായിയുമായ തുളു മണ്ഡലിന്റെ ബന്ധു മിനാർ മണ്ഡലിന്റെ വസതിയിലാണ് റെയ്ഡ് നടന്നത്.
പാറ ക്വാറികളും ക്രഷർ യൂണിറ്റുകളും നടത്തുന്ന തുളു മണ്ഡലുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് മിനാർ മണ്ഡലെന്ന് പൊലീസ് അറിയിച്ചു. റെയ്ഡിന് പിന്നിലെ കൃത്യമായ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. മണൽ മാഫിയകൾക്കെതിരെ നിയമപാലകർ നടത്തിയത് അഭിനന്ദനാർഹമായ പ്രവർത്തനമാണെന്നും ബിർഭൂം പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ തുളു മണ്ഡൽ എന്ന നസീബുദ്ദീന്റെ ഒളിസങ്കേതത്തിൽ നിന്നാണ് വൻ തുകയും 15 കിലോ സ്വർണ്ണവും പിടിച്ചെടുത്തതായും മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
വൻതോതിൽ പണവും സ്വർണ്ണവും പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ തമ്മിൽ പരസ്യമായ ആരോപണപ്രത്യാരോപണങ്ങൾ ആരംഭിച്ചു.അഴിമതിയിലൂടെ സമ്പാദിച്ച പണം ഒളിപ്പിക്കാൻ ചില നേതാക്കൾ ശ്രമിക്കുകയാണെന്നും, പിടിയിലായവർ അത്തരം നേതാക്കളുടെ വിശ്വസ്തരാണെന്നും ടിഎംസി എംഎൽഎ കുനാൽ ഘോഷ് കുറ്റപ്പെടുത്തി. ആവശ്യമെങ്കിൽ പൊലീസ് ഇത്തരക്കാരെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേതാക്കളുടെ തണലിലാണ് ഇത്രയും കാലം അനധികൃത സ്വത്ത് സമ്പാദനം നടന്നതെന്നും, മുഖ്യമന്ത്രി തന്നെ വിഷയത്തിൽ ഇടപെട്ട് അന്വേഷണം നടത്തണമെന്നും തൃണമൂൽ എംപി കല്യാൺ ബാനർജി ആവശ്യപ്പെട്ടു. എന്നാൽ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിച്ച പൊലീസിനെ പ്രശംസിച്ച ഋതബ്രത ബാനർജി പക്ഷക്കാരനായ തൃണമൂൽ എംഎൽഎ പ്രസൂൻ ബാനർജി, പണത്തിന്റെ യഥാർത്ഥ ഉടമസ്ഥരെ കണ്ടെത്താൻ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. റെയ്ഡിൽ കോടികൾ പിടിയിലായതോടെ തുളു മണ്ഡൽ 2024-ൽ ബിർഭൂമിലെ സൂരിയിൽ തന്റെ മകൾക്കായി സംഘടിപ്പിച്ച ആഡംബര വിവാഹവും വീണ്ടും വാർത്തകളിൽ നിറയുകയാണ്. ബോളിവുഡ്, ബംഗാളി സിനിമാ താരങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ആഡംബര വിവാഹത്തിന് പിന്നിലെ സാമ്പത്തിക സ്രോതസ്സും അന്വേഷണ പരിധിയിൽ വന്നേക്കും.