

ന്യൂഡൽഹി : ബംഗ്ലാ ഭവന് മുന്നിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട 2021-ലെ കേസിൽ എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെതിരെ പുറപ്പെടുവിച്ചിരുന്ന ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ഡൽഹി കോടതി റദ്ദാക്കി. പട്യാല ഹൗസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിൽ ഐഷി ഘോഷ് നേരിട്ട് ഹാജരായതിനെ തുടർന്നാണ് നടപടി.1,000 രൂപ പിഴ ഈടാക്കിക്കൊണ്ടാണ് വാറന്റ് റദ്ദാക്കാൻ കോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം ജഡ്ജി വാറന്റ് താൽക്കാലികമായി സ്റ്റേ ചെയ്യുകയും വ്യാഴാഴ്ച നേരിട്ട് ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
2021-ൽ ബംഗ്ലാ ഭവന് മുന്നിൽ നടന്ന് പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഡൽഹി പൊലീസ് കേസെടുത്തത്. പൊതുസേവകന്റെ ഉത്തരവ് ലംഘിക്കൽ (ഐപിസി സെക്ഷൻ 188), അതിക്രമിച്ചു കയറൽ (ഐപിസി സെക്ഷൻ 447) തുടങ്ങിയ കുറ്റങ്ങളാണ് ഐഷെ ഘോഷിനെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ പൊലീസ് ഇതിനോടകം തന്നെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഐഷി ഘോഷിനായി അഭിഭാഷകരായ കെ. എൻ. ജയശങ്കർ, കെ. ആർ. സുഭാഷ് ചന്ദ്രൻ, ജെയ്മൺ ആൻഡ്രൂസ് എന്നിവർ ഹാജരായി.
ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് കോടതിയിലെ പുതിയ സംഭവവികാസങ്ങൾ. യൂണിഫോമിലല്ലാത്ത ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് ചോദ്യം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ സംഭവവികാസങ്ങൾ ദേശീയതലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നീറ്റ് പരീക്ഷാ അട്ടിമറിക്കെതിരെ ഡൽഹിയിലെ ജന്തർ മന്ദറിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന്റെ പ്രധാന മുഖങ്ങളിലൊന്നായിരുന്നു ഐഷി ഘോഷ്. ഈ വിദ്യാർഥി പ്രക്ഷോഭങ്ങളെ തുടർന്ന് കഴിഞ്ഞ ജൂലൈ 25-നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചത്.