


കൊച്ചി : ആലുവയില്‍ പന്ത്രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി അഭിജിത്തിന് ക്രിമിനില്‍ പശ്ചാത്തലമെന്ന് പൊലീസ്. അഭിജിത്തിനെ സഹായിച്ച സുഹൃത്തിനെയും ചോദ്യം ചെയ്യും. പെണ്‍കുട്ടിയുമായി ഡല്‍ഹിയിലെത്താന്‍ പറഞ്ഞത് സുഹൃത്തായിരുന്നെന്നും അഭിജിത്ത് പൊലീസിനോട് പറഞ്ഞു. ഇയാള്‍ നേരത്തെ ലഹരി കേസില്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു. പ്രതിയെയും പെണ്‍കുട്ടിയെയും പൊലീസ് ആലുവയില്‍ എത്തിച്ചു.
അന്വേഷണം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നെന്ന് എസ്ഐ സതീശന് പറഞ്ഞു. 3000ലധികം കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് പ്രതിയെയും പെണ്‍കുട്ടിയെയും കണ്ടെത്തിയത്. മൊബൈല്‍ ലൊക്കേഷനാണ് സഹായകരമായതെന്നും എസ്ഐ പറഞ്ഞു. കൗണ്‍സിലിങ്ങിന് ശേഷം പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിടും. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ കുടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങും.
‘ആലുവയില്‍ നിന്ന് യാത്ര തിരിക്കുമ്പോള്‍ പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ ലൊക്കേഷന്‍ കാസര്‍കോട് ആയിരുന്നു. ഇവിടെ നിന്ന് അവിടേക്ക് യാത്ര സമയം എട്ടുമണിക്കൂറാണ്. വല്ലപ്പോഴും മാത്രമാണ് അവര്‍ മൊബൈല്‍ ഓണ്‍ ചെയ്തിരുന്നത്.സൈബര്‍ സെല്‍ അപ്പപ്പോള്‍ വിവരം തന്നിരുന്നും. കാസര്‍കോട് എത്തിയപ്പോള്‍ അവരുടെ ലൊക്കേഷന്‍ മംഗലാപുരം. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ അവരുടെ ലൊക്കേഷന്‍ മുംബൈ അതിര്‍ത്തി കടന്നിരുന്നു. സുഹൃത്തിനെ കൂടെ കുട്ടി ഉണ്ടായിരുന്നോ എന്നുപോലും സംശയിച്ചിരുന്നു. രണ്ടുകല്‍പ്പിച്ച് മഹാരാഷ്ട്രയിലേക്ക് പോയി. എങ്ങനെയെങ്കിലും ഇവരെ കണ്ടെത്തുകയെന്നതായിരുന്നു ലക്ഷ്യം. മൂവായിരത്തിലേറെ കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്. ഇന്നലെ മാത്രം 1400 കിലോമീറ്റര്‍ ദുരം സഞ്ചരിച്ചു. ഇരുവരെയും നാട്ടിലെത്തിക്കാനായി’- എസ്ഐ പറഞ്ഞു.
ഡല്‍ഹിയിലേക്ക് പോകുന്നതിനിടെ നിസാമുദ്ദീന്‍ എക്സ്പ്രസില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പുനെയില്‍ ട്രെയിന്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 25 ന് രാത്രി മുതലാണ് കരുമാലൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായത്. രാത്രി എട്ടരയോടെ സമീപത്തെ കൂട്ടുകാരിയുടെ വീട്ടില്‍ പാഠപുസ്തകം വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്.പിന്നീട് കുട്ടി തിരിച്ചെത്തിയില്ല. കയ്യിലുണ്ടായിരുന്ന ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.