


തിരുവനന്തപുരം : പാചകവുമായി ബന്ധപ്പെട്ട് താന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്. അമ്മമാരുടെ പാചക അറിവുകള്‍ മക്കള്‍ക്ക് പകര്‍ന്നു നല്‍കണം എന്നാണ് പറഞ്ഞത്. മക്കള്‍ എന്നാല്‍ ആണും പെണ്ണും ഇല്ലേയെന്നും ഇതില്‍ എന്താണ് സ്ത്രീ വിരുദ്ധതയെന്നും മുഖ്യമന്ത്രി ചോദിച്ചു. മാധ്യമങ്ങള്‍ ഇത്രയ്ക്കും താഴോട്ട് പോകരുത്. ഇല്ലാത്ത കാര്യം ഊതി വീര്‍പ്പിച്ചാല്‍ ക്രെഡിബിലിറ്റി നഷ്ടമാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘നിങ്ങളെല്ലാം വാര്‍ത്ത കൊടുത്തു. ആരെങ്കിലും അതിന്റെ വിഷ്വല്‍ കണ്ടിട്ടുണ്ടോ?. പലരും പലരുടെയും ആളുകളായി പ്രവര്‍ത്തിക്കുന്നവരാണ്. ഞാന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് പറയുന്നത്. ഞാന്‍ നടത്തിയ പ്രസംഗം ഇവിടെ വായിക്കാം. ഞാന്‍ ചില അമ്മമാരോട് പരാതി പറയും. ചില അമ്മമാര്‍ അവരുടെതായ പ്രത്യേകമായ ഭക്ഷണം ഉണ്ടാക്കും. അവര്‍ക്ക് മാത്രം ഉണ്ടാക്കാന്‍ പറ്റുന്നവയാണവ. പക്ഷെ അവരുടെ മക്കള്‍ക്ക് അത് പകര്‍ന്നുകൊടുക്കുന്നില്ല. ആ മക്കളെ കൊണ്ട് കൂടിയോ മകന്റെ ഭാര്യയായി വരുന്ന ഒരാള്‍ക്കെങ്കിലും ആ ഭക്ഷണത്തിന്റെ പ്രത്യകത പകര്‍ന്നുകൊടുക്കാന്‍ കഴിയണമെന്നാണ്. മക്കള്‍ എന്നുപറഞ്ഞാല്‍ പെണ്മക്കള് എന്ന് എവിടെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്’ സതീശന് ചോദിച്ചു.
‘മക്കള്‍ക്ക് പകര്‍ന്നുകൊടുക്കണം, കൂടാതെ വീട്ടിലേക്ക് പുതുതായി കടന്നുവരുന്ന മകന്റെ ഭാര്യക്കും പകര്‍ന്നുകൊടുക്കണമെന്നാണ് പറഞ്ഞത്. അതില്‍ എന്ത് സ്ത്രീ വിരുദ്ധതയാണ് ഉള്ളത്. മൈക്രോ സ്കോപ്പിക്കല്‍ ലെന്‍സ് വച്ചുനോക്കുന്നതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്. പറഞ്ഞ കാര്യത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഇങ്ങനെയുള്ള കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ അതില്‍ നിന്ന് കൗശലത്തോട് കൂടി വാക്കുകള്‍ അടര്‍ത്തിമാറ്റരുത്. മക്കള്‍ക്ക് പകര്‍ന്നുകൊടുക്കണമെന്ന് പറയുന്നതില്‍ എന്ത് സ്ത്രീ വിരുദ്ധതയാണ് ഉള്ളത്. മാധ്യമങ്ങള്‍ ഇത്രയ്ക്കും താഴോട്ട് പോകരുത്. നിങ്ങള്‍ക്ക് എന്നെ എന്തെല്ലാം കാര്യങ്ങളില്‍ വിമര്‍ശിക്കാം. ഇല്ലാത്ത കാര്യം ഊതി വീര്‍പ്പിച്ചാല്‍ നിങ്ങളുടെ ക്രെഡിബിലിറ്റി പോകും. എന്റെ ക്രെഡിബിലിറ്റി ഒന്നും പോകില്ല’- വിഡി സതീശന് പറഞ്ഞു.