


ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിലെ പൊലീസ് നടപടി ഉന്നയിച്ച് പ്രതിപക്ഷം വീണ്ടും പ്രതിഷേധിച്ചതോടെ രാജ്യസഭ നിർത്തിവച്ചു. ബുധനാഴ്ച വരെയാണ് സഭ പിരിഞ്ഞത്.
1971ലെ ദേശീയ ബഹുമതികൾക്കുള്ള അവഹേളനം തടയൽ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ദേശീയ ബഹുമതി ബില്ലിന്മേലുള്ള ചർച്ച നടക്കവേയാണ് പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയർത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ എത്തി പൊലീസ് നടപടിയെ കുറിച്ച് വിശദീകരണം നൽകണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.
പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തെത്തുടർന്ന് ബിൽ പരിഗണിക്കാനായില്ല. ഇതേ തുടർന്ന് ബുധനാഴ്ച വരെ സഭ നിർത്തിവയ്ക്കുന്നതായി ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷ് പ്രഖ്യാപിക്കുകയായിരുന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ നീറ്റ് വിഷയത്തിൽ രാജ്യസഭ തുടർച്ചയായി തടസപ്പെടുകയാണ്.