


ദ്രാസ് : പാക് അധീന കശ്മീരിന്റെ (പിഒകെ) വിഷയം വീണ്ടും ചർച്ചയാക്കി കേന്ദ്ര സർക്കാർ. അനധികൃതമായി പിടിച്ചടക്കിയ ഇന്ത്യയുടെ ഭാഗമാണ് പാക് അധീന കശ്മീരെന്നും പിഒകെയുടെ വിഷയത്തിൽ മാത്രമേ പാക്കിസ്ഥാനുമായി ചർച്ച നടത്തൂവെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. കാർഗിൽ വിജയ് ദിവസത്തിന്റെ 27ാം വാർഷികമായ ഞായറാഴ്ച ദ്രാസിലെ കാർഗിൽ വാർ മെമ്മോറിയലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദത്തെ രാജ്യത്തിന്റെ സ്വന്തം നയമാക്കി മാറ്റിയിരിക്കുകയാണ് പാക്കിസ്ഥാൻ. അവർ കാണിക്കുന്ന ഏതൊരു സാഹസികതയ്ക്കും അവരുടെ സങ്കൽപ്പത്തിനും അപ്പുറമുള്ള മറുപടി നൽകും. ഭീകരവാദത്തെ ഉപയോഗിച്ച് ഇന്ത്യയെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നവരുടെ വിധി എന്താവുമെന്ന് ഓപ്പറേഷൻ സിന്ദൂർ വ്യക്തമായി കാണിച്ചുകൊടുത്തുവെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കുമെതിരായ ഏതൊരു ദുഷ്ടനീക്കത്തിലും സമാന ഗതി നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1947-49ലെ ആദ്യ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിനു പിന്നാലെയാണ് പാക് അധീന കശ്മീർ പ്രാബല്യത്തിൽ വന്നത്. ലൈൻ ഓഫ് കൺട്രോൾ (എൽഒസി) എന്നറിയപ്പെടുന്ന സൈനിക നിയന്ത്രണ രേഖയാണ് കശ്മീരിനെയും പാക് അധീന കശ്മീരിനെയും വേർതിരിക്കുന്നത്.