

കൊച്ചി : നിതിന്‍ രാജിന്റെ മരണത്തില്‍ ഡോ. റാമിനെ അറസ്റ്റ് ചെയ്യുന്നതിലുണ്ടായ വീഴ്ചയില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ കോടതി ഇടപെടുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലനും എസ്പി വേണുഗോപാലും കോടതിയില്‍ ഹാജരായിരുന്നു. ഡിവൈഎസ്പിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
ഡിവൈഎസ്പിയായിട്ട് എത്ര വര്‍ഷമായെന്ന് കോടതി ചോദിച്ചു. ഒരു വര്‍ഷമായെന്ന് ഡിവൈഎസ്പി കോടതിയെ അറിയിച്ചു. ഇതിനിടെ എത്ര അറസ്റ്റ് നടത്തി?. അതില്‍ അറസ്റ്റിന്റെ കാരണം വ്യക്തമാക്കാത്തവ എത്രയെന്നും കോടതി ചോദിച്ചു. അറസ്റ്റുകളെല്ലാം നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നെന്ന് ഡിവൈഎസ്പി കോടതിയെ അറിയിച്ചു. എങ്കില്‍പ്പിന്നെ ഈ കേസില്‍ മാത്രം എങ്ങനെ വീഴ്ചയുണ്ടായെന്ന് കോടതി ചോദിച്ചു.
അറസ്റ്റ് ചെയ്യേണ്ടെന്ന് ഉന്നതങ്ങളില്‍ നിന്നും ആരെങ്കിലും നിര്‍ദേശിച്ചിരുന്നോ?. ആഭ്യന്തര വകുപ്പിന്റെ ശോഭ കെടുത്തണമെന്ന് ആരെങ്കിലും പറഞ്ഞോ?. അതോ സര്‍ക്കാര്‍ നാണംകെടണമെന്ന് വിചാരിച്ചോയെന്നും കോടതി ചോദിച്ചു. കോടതി പറഞ്ഞതുകൊണ്ടല്ല പ്രതിയെ അറസ്റ്റ് ചെയ്യേണ്ടത്. അറസ്റ്റ് ചെയ്യേണ്ടത് അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതലയാണ്. സാധാരണക്കാരന്റെ കാര്യം നോക്കാന്‍ ഇവിടെ കോടതിയുണ്ട്. അത് ഓര്‍മ്മയിരിക്കട്ടെയെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതിയുടെ മൈക്ക് ഓഫ് ചെയ്തതിനെയും ഹൈക്കോടതി വിമര്‍ശിച്ചു.
ഒരു പ്രതിയേയും രക്ഷപ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. അന്വേഷണ മേല്‍നോട്ടം എന്നാല്‍ എന്താണെന്ന് അറിയാമോയെന്ന് എസ്പിയോട് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇതില്‍ നടപടി വേണം. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ച്, അത് കോടതിയെ അറിയിക്കണമെന്ന് ക്രൈംബ്രാഞ്ച് എഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. എന്നാല്‍ കടുത്ത നടപടി സ്വീകരിക്കരുതെന്ന് ഡിവൈഎസ്പി കോടതിയില്‍ അപേക്ഷിച്ചു.