

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ മുൻ സെക്രട്ടറി കെ.വി സുധാകരൻ എഴുതിയ ലേഖനം ഉൾപ്പെടുത്തിയ ദേശാഭിമാനി വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിച്ചു. ‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’ എന്ന തലക്കെട്ടിലാണ് ഓർമക്കുറിപ്പുകൾ അടങ്ങിയ ഈ ലേഖനം വാരാന്തപ്പതിപ്പിൽ ഇടംപിടിച്ചിരിക്കുന്നത്. ഇന്നലെ പ്രസിദ്ധീകരിക്കേണ്ടിയിരുന്ന പതിപ്പ് സാങ്കേതിക കാരണങ്ങളെത്തുടർന്ന് മാറ്റിവെച്ച ശേഷമാണ് ഇന്ന് പുറത്തിറക്കിയത്.
വാരാന്തപ്പതിപ്പിന്റെ പ്രസിദ്ധീകരണം ഒരു ദിവസം വൈകിയതിന് പിന്നിൽ തികച്ചും സാങ്കേതികമായ കാരണങ്ങൾ മാത്രമാണെന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്ററും സിപിഐഎം നേതാവുമായ എം.സ്വരാജ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് പിന്നിൽ മറ്റു ചില എഡിറ്റോറിയൽ തർക്കങ്ങളായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ആദ്യം തയ്യാറാക്കിയ വാരാന്തപ്പതിപ്പിൽ ഒന്നാം പേജിൽ വി.എസിനെക്കുറിച്ചുള്ള ഓർമക്കുറിപ്പും, അവസാന പേജിൽ തിരുവനന്തപുരം പുല്ലമ്പാറയിലെ നാടക പ്രവർത്തകനെക്കുറിച്ചുള്ള ‘കള്ളൻ വിജയൻ ധന്യ നാടകഗ്രാമം മുത്തിപ്പാറ പി.’ എന്ന മറ്റൊരു ഫീച്ചറുമാണ് അച്ചടിക്കാൻ ഉദേശിച്ചിരുന്നത്. എന്നാൽ അവസാനവട്ട മിനുക്കുപണികൾക്കായി എഡിറ്റോറിയൽ വിഭാഗത്തിന്റെ മുൻപിൽ എത്തിയപ്പോൾ, ഈ രണ്ട് തലക്കെട്ടുകളും ഉള്ളടക്കങ്ങളും ഒരുമിച്ച് വരുന്നത് അനാവശ്യമായ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചേക്കാമെന്ന് ചിലർ ചൂണ്ടിക്കാട്ടി.
തുടർന്ന് ഇതിനെ അനുകൂലിച്ചും എതിർത്തും ചർച്ചകൾ നടന്നതോടെയാണ് അന്നു പ്രസിദ്ധീകരിക്കേണ്ട വാരാന്തപ്പതിപ്പ് തൽക്കാലത്തേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചത്.
തർക്കങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ഇന്ന് പുറത്തിറങ്ങിയ വാരാന്തപ്പതിപ്പിൽ ശ്രദ്ധേയമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. പുതിയ പതിപ്പിൽ ആദ്യ പേജിലും അവസാന പേജിലും വി.എസ് അച്യുതാനന്ദനെക്കുറിച്ചുള്ള ലേഖനങ്ങൾ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സാങ്കേതിക പ്രശ്നങ്ങളെന്ന ഔദ്യോഗിക വിശദീകരണത്തിനിടയിലും, അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനുള്ള ജാഗ്രതയുടെ ഭാഗമായാണ് ഈ മാറ്റമെന്നാണ് വിലയിരുത്തപ്പെടുന്നത്.