

തിരുവനന്തപുരം : വിഡി സതീശന് സര്‍ക്കാരിന് എതിരെ വീണ്ടും സംഘപരിവാര്‍ ബന്ധം ആരോപിച്ച് പ്രതിപക്ഷം. വഖഫ് ബോര്‍ഡിനെതിരെ ഹര്‍ജിക്കാരുമായി ഒത്തുകളിച്ചെന്നാണ് ആരോപണം. വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ വഴിയിലെന്നും പിണറായി വിജയന് ആരോപിച്ചു.
വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന പ്രശ്നം ഗുരുതരമാണ്. ഹര്ജിക്കാരോടൊപ്പം ചേര്‍ന്നുള്ള ഒത്തുകളിയാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഇത് ഞെട്ടിപ്പിക്കുന്നതാണ്. വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ കേന്ദ്രത്തിന്റെ വഴിക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. വഖഫ് ബോര്‍ഡ് മുസ്ലിം വിഭാഗങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇവിടെ അമുസ്ലീങ്ങളെ തിരികെ കയറ്റാന്‍ ആണ് സംഘപരിപാര്‍ ശ്രമിക്കുന്നത്.
ഇന്ന് മുസ്ലീങ്ങള്‍ക്ക് എതിരെ ആണെങ്കില്‍ നാളെ മറ്റു വിഭാഗങ്ങള്‍ക്കെതിരെ വരും. ഇത് മതനിരപേക്ഷതയ്ക്ക് എതിരാണ്. ഏത് നിലക്കാണോ സംസ്ഥാനം നേരത്തെ ആശങ്ക പ്രകടിപ്പിച്ചത് അത് വള്ളി പുള്ളി തെറ്റാതെ നടത്താന്‍ ഞങ്ങള്‍ തയ്യാറാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. മുസ്ലിം ലീഗ് നോമിനിയായ സ്പെഷ്യല്‍ പ്ലീഡര്‍ മുഖേനയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത് – അദ്ദേഹം പറഞ്ഞു.
വഖഫ് ബോര്‍ഡില്‍ രണ്ട് അമുസ്ലീങ്ങളെ നിയമിച്ചേ പറ്റൂ എന്ന് വാശിയിലാണ് സര്‍ക്കാര്‍ നിലപാടെടുത്തതെന്ന് പിണറായി വിജയന് വിമര്‍ശിച്ചു. സര്‍ക്കാരിന്റേത് വഞ്ചനാപരമായ നിലപാടെന്നും ന്യൂനപക്ഷങ്ങളെയും ജനങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിയമത്തെ ചോദ്യം ചെയ്ത് നൂറുകണക്കിന് ഹര്‍ജികളുണ്ട്. അതെല്ലാം പരാജയപ്പെട്ട അവസ്ഥയാണ് ഇപ്പോള്‍. മുസ്ലിംലീഗും കോടതി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ലീഗിന്റെ മന്ത്രിയാണ് ബോര്‍ഡിന്റെ ചുമതലയിലുള്ളത്. മന്ത്രിയുടെ വ്യക്തിപരമായ നിലപാട് ആയിരിക്കില്ല. ലീഗിന്റെ നയപരമായുള്ള മാറ്റമായിരിക്കും. ഭരണത്തില്‍ വന്നശേഷം ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന തരത്തിലാണ് യുഡിഎഫ് കോടതിയില്‍ നിലപാടെടുത്തത് – അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ ഡീല്‍ ആരോപണം എല്ലാവര്ക്കും ഓര്‍മ്മയുണ്ടെന്നും അതെല്ലാം അവര്‍ക്ക് തന്നെ ചേരുന്നതാണെന്ന് തെളിയിക്കപ്പെട്ടുവെന്നും പിണറായി വിജയന് ചൂണ്ടിക്കാട്ടി. സമ്പൂര്‍ണ്ണമായ കീഴടങ്ങലും പാദസേവയുമാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.