


ബെംഗളൂരു : കർണാടകയിലെ ധാർവാഡിൽ പ്രമുഖ അനസ്തീഷ്യോളജിസ്റ്റ് ഡോ. കിരൺ ഹൊന്നന്നവർ (45) സ്വന്തം ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അതേ വീട്ടിൽ എട്ട് വയസുള്ള മകനെയും കുത്തേറ്റ ഗുരുതരാവസ്ഥയിൽ കണ്ടെത്തി. കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയും നേത്രരോഗ വിദഗ്ധയുമായ ഡോ. പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നത് ദമ്പതികളും മകനുമാണെന്നും പുറത്തുനിന്ന് ആരെങ്കിലും ഫ്ലാറ്റിൽ കടന്നതിന്റെ തെളിവുകളില്ലെന്നും പൊലീസ് അറിയിച്ചു.
ഡോക്ടറുമായി ബന്ധപ്പെടാനാകാതെ വന്നതിനെ തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രക്തത്തിൽ കുളിച്ച നിലയിൽ ഡോക്ടറെയും, മറ്റൊരു മുറിയിൽ പരിക്കേറ്റ നിലയിൽ കുട്ടിയെയും കണ്ടെത്തി.
ഭാര്യ നൽകിയ മൊഴികളിൽ വൈരുധ്യമുണ്ടെന്നും സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും ഉൾപ്പെടെ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കുടുംബപ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇതുവരെ ആരെയും പ്രതിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.