


ന്യൂഡൽഹി : ബക്രീദ് ദിനത്തിലോ മറ്റ് ദിവസങ്ങളിലോ തമിഴ്നാട്ടിൽ ഒരിടത്തും പശുക്കളെയോ പശുക്കിടാങ്ങളെയോ അറുക്കരുതെന്ന മദ്രാസ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതിയുടെ ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ സമർപ്പിച്ച പ്രത്യേക അനുമതി ഹർജിയിലാണ് സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടൽ. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
തമിഴ്നാട്ടിലുടനീളം സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയ മദ്രാസ് ഹൈക്കോടതി ഉത്തരവിലെ അവസാന ഖണ്ഡിക പ്രഥമദൃഷ്ട്യാ “തിരുത്തൽ” അർഹിക്കുന്നതാണെന്ന് സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു. ഹർജിയിൽ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു.
തമിഴ്നാട് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ. അഭിഷേക് മനു സിങ്വി ഹൈക്കോടതി ഉത്തരവിനെതിരെ ശക്തമായ വാദങ്ങളാണ് കോടതിയിൽ ഉന്നയിച്ചത്. 1958-ലെ തമിഴ്നാട് മൃഗസംരക്ഷണ നിയമം അനുസരിച്ച് സംസ്ഥാനത്ത് പശുക്കളെ അറുക്കുന്നതിന് സമ്പൂർണ്ണ നിരോധനമില്ല. പ്രായം 10 വയസ്സിന് മുകളിലുള്ളതും, പണികൾക്കോ പ്രജനനത്തിനോ അനുയോജ്യമല്ലാത്തതുമായ പശുക്കളെ ബന്ധപ്പെട്ട അധികാരി നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അറുക്കാൻ നിയമം അനുവദിക്കുന്നുണ്ട്. 1960-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, 2001-ലെ സ്ലോട്ടർ ഹൗസ് ചട്ടങ്ങൾ, 1998-ലെ തമിഴ്നാട് അർബൻ ലോക്കൽ ബോഡീസ് ആക്ട് എന്നിവയെല്ലാം മൃഗങ്ങളെ അറുക്കാവുന്ന സാഹചര്യങ്ങളെ നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നത്, അല്ലാതെ പൂർണ്ണമായി നിരോധിക്കുന്നില്ല. നിലവിലുള്ള നിയമസംഹിതകളെ മറികടന്ന് കടുത്ത സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയതിലൂടെ ഹൈക്കോടതി യഥാർത്ഥത്തിൽ നിയമനിർമ്മാണം നടത്തുകയാണ് ചെയ്തതെന്നും ഇത് നിയമസഭയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും തമിഴ്നാട് സർക്കാർ വാദിച്ചു.