


മെെസൂരു : എസ് ജാനകിയ്ക്ക് ഇനി ഓര്‍മകളില്‍ വിശ്രമം. തലമുറകള്‍ക്ക് കൂട്ടിരുന്ന ശബ്ദത്തിന്റെ ഉടമയുടെ ഭൗതികദേഹം മൈസൂരിവിലെ കനിയനഹുണ്ഡി ഫാം ഹൗസില്‍ സംസ്കരിച്ചു. മണിക്കൂറുകള്‍ നീണ്ട പൊതുദര്‍ശനത്തിന് ശേഷമാണ് സംസ്കാരചടങ്ങ് നടന്നത്. ജാനകിയമ്മയെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. വൈകിട്ട് നാലരയോടെ പൊതുദര്‍ശനം അവസാനിപ്പിക്കുകയും മൃതദേഹം ഫാം ഹൗസിലേക്ക് എത്തിക്കുകയുമായിരുന്നു.
തന്റെ മൃതദേഹം മൈസൂരുവില്‍ തന്നെ സംസ്കരിക്കണം എന്നത് ജാനകിയുടെ ആഗ്രഹമായിരുന്നു. ചെറുമകള്‍ അപ്സര വൈദ്യുലയാണ് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത്. ഔദ്യോഗിക ബഹുമതിയോടെയാണ് സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.
കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ അന്തിമോപചാരം അര്‍പ്പിച്ചു. മൈസൂരു മഹാരാജാ ഗ്രൗണ്ടില്‍ നടന്ന പൊതു ദര്‍ശന ചടങ്ങില്‍ എത്തിയാണ് റോജി എം. ജോണ്‍ പുഷ്പചക്രം സമര്‍പ്പിച്ചത്. തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂര്‍വ പ്രതിഭയായിരുന്നു എസ്. ജാനകിയെന്ന് റോജി എം. ജോണ്‍ അനുശോചിച്ചു. ഭാഷകളുടെ അതിരുകള്‍ മറികടന്ന് സംഗീതത്തിന് അവര്‍ നല്കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു ജാനകിയുടെ അന്ത്യം. മൈസൂരുവിലെ വീട്ടില്‍ കുഴഞ്ഞു വീണ ഗായികയെ ഉച്ചയോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഏകമകന് മുരളീകൃഷ്ണ കഴിഞ്ഞ ജനുവരിയിലാണ് മരണപ്പെട്ടത്. ഇതിന് ശേഷം ചെറുമകള്‍ അപ്സരയ്ക്കൊപ്പമായിരുന്നു ജാനകിയമ്മ താമസിച്ചിരുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാട്ട് പാടിയ അപൂര്‍വ ഗായികയാണ് ജാനകി. 17 ഭാഷകളില്‍ ജാനകി പാടിയിട്ടുണ്ട്. ആന്ധ്രപ്രദേശ് സ്വദേശിയാണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് 4 തവണ അവര്‍ക്ക് ലഭിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങളും ഇവരെ തേടിയെത്തി. 2013-ല്‍ രാജ്യം പത്മഭൂഷണ്‍ പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യന്‍ കലാകാരന്മാരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് അവര്‍ അത് നിരസിച്ചു.