

കോഴിക്കോട് : ഓർഡിനറി ബസുകളിലെ ‘പ്രിയദർശിനി’ സൗജന്യ യാത്ര മൂലം സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ. നഷ്ടം സഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസുകൾ ജൂലൈ മുതൽ സർവീസ് നിർത്താനൊരുങ്ങുകയാണ്. ഇത് സംബന്ധിച്ച് ഉടമകൾ സ്റ്റോപ്പേജ് നൽകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണൻ അറിയിച്ചു.
ഡീസൽ വില വർദ്ധനയ്ക്ക് ഒപ്പം സർക്കാർ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര കൂടി നടപ്പിലാക്കിയതോടെ സ്വകാര്യ ബസുകളുടെ ദൈനംദിന പ്രവർത്തനം വലിയ നഷ്ടത്തിലാണെന്ന് സംഘടനാ ഭാരവാഹികൾ ചൂണ്ടിക്കാണിക്കുന്നു. ജില്ലയിൽ സർവീസ് നടത്തുന്ന 1500-ൽ അധികം ബസുകളാണ് ജൂലൈ മുതൽ നിരത്തിലിറങ്ങാത്ത അവസ്ഥയിലേക്ക് നീങ്ങുന്നത്.
കോഴിക്കോട് പുതിയ സ്റ്റാൻഡിൽ നിന്ന് വയനാട് ജില്ലയിലേക്കുള്ള സർവീസുകൾ, കോഴിക്കോട്-കുറ്റ്യാടി, കുന്നമംഗലം, താമരശ്ശേരി, മുക്കം, മാവൂർ, വടകര, കൊയിലാണ്ടി തുടങ്ങിയ പ്രധാന റൂട്ടുകളിലാണ് വൻ നഷ്ടം നേരിടുന്നത്. ബസുകൾ സർവീസ് നിർത്തുമ്പോൾ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുകയും, അനേകം കുടുംബങ്ങൾ പെരുവഴിയിലാവുകയും ചെയ്യുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.
ഗതാഗത മേഖലയിലെ ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. സൗജന്യ യാത്ര മൂലമുണ്ടായ സാമ്പത്തിക ബാധ്യതയിൽ നിന്ന് കരകയറാൻ സർക്കാർ സഹായം വേണമെന്നും അല്ലാത്തപക്ഷം മുന്നോട്ട് പോകാൻ കഴിയില്ലെന്നുമാണ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ വ്യക്തമാക്കുന്നത്.