


കൊച്ചി : കേരളത്തിൽ വൻ തോതിൽ നടന്നുവന്ന നിയമവിരുദ്ധ അവയവക്കടത്ത് മാഫിയ പ്രവർത്തിച്ചിരുന്നത് മെഡിക്കൽ ടൂറിസം കമ്പനിയുടെ മറവിലാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്ന സാധാരണക്കാരെ ചൂഷണം ചെയ്ത് വൻ ലാഭമുണ്ടാക്കിയ സംഘത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് ഇഡി അന്വേഷണം ആരംഭിച്ചു.
കേരള പൊലീസിന്റെ എഫ്ഐആറുകളുടെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസെടുത്ത കേന്ദ്ര ഏജൻസി, കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖ ആശുപത്രികൾ ഉൾപ്പെടെ കേരളത്തിലെ ഒമ്പത് പ്രധാന കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നിവയിലൂടെ ജീവകാരുണ്യപരമായ അവയവദാനമെന്ന വ്യാജേനയാണ് ഈ അന്താരാഷ്ട്ര ക്രിമിനൽ സിൻഡിക്കേറ്റ് പ്രവർത്തിച്ചിരുന്നതെന്ന് ഇഡി വ്യക്തമാക്കി.
5 ലക്ഷത്തിന് വാങ്ങി 35 ലക്ഷത്തിന് വിൽപ്പന
കണ്ണൂർ സ്വദേശിയായ മുഖ്യസൂത്രധാരൻ മുഹമ്മദ് നജീബ് കെ., പങ്കാളി റഷീദ എഎ. എന്നിവരുടെ നേതൃത്വത്തിൽ ‘കല്ലത്തറാസ് മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്’ എന്ന വ്യാജ കമ്പനി വഴിയാണ് ഈ റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. വിവിധ ഏജന്റുമാരെയും ഇടനിലക്കാരെയും ഉപയോഗിച്ച് കടുത്ത കടബാധ്യതയുള്ള പാവപ്പെട്ട മനുഷ്യരെ കണ്ടെത്തി 5 ലക്ഷം മുതൽ 15 ലക്ഷം വരെ നൽകിയാണ് ഇവർ അവയവങ്ങൾ വാങ്ങിയിരുന്നത്. എന്നാൽ അവയവം സ്വീകരിക്കുന്ന രോഗികളിൽ നിന്നും 20 ലക്ഷം മുതൽ 35 ലക്ഷത്തിലധികം രൂപ വരെ ഈ സംഘം ഈടാക്കിയിരുന്നു.
ജില്ലാതല അനുമതി കമ്മിറ്റികളുടെ അംഗീകാരം നേടിയെടുക്കുന്നതിനായി ഇവർ വ്യാജരേഖകൾ നിർമ്മിച്ചിരുന്നു. പൊലീസിന്റെ പേരിൽ വ്യാജ ജീവകാരുണ്യ സർട്ടിഫിക്കറ്റുകൾ, ജനപ്രതിനിധികളുടെ ശുപാർശ കത്തുകൾ, തിരിച്ചറിയൽ രേഖകൾ, റേഷൻ കാർഡുകൾ എന്നിവയെല്ലാം ഇവർ വ്യാജമായി ചമച്ചതായും ഇഡി കണ്ടെത്തി.
എറണാകുളത്തെ ഡിടിപി കേന്ദ്രങ്ങൾ റെയ്ഡ് ചെയ്തു
എറണാകുളം ജില്ലയിലെ പള്ളിക്കരയിലുള്ള ‘സൺ കമ്മ്യൂണിക്കേഷൻസ് ഡിടിപി സെന്റർ’, ‘സൈൻ എച്ച്.ഡി ഡിജിറ്റൽ സ്റ്റുഡിയോ’ എന്നിവടങ്ങളിൽ വെച്ചാണ് ഈ വ്യാജരേഖകളെല്ലാം നിർമ്മിച്ചിരുന്നതെന്ന് ഇഡി പ്രസ്താവനയിൽ അറിയിച്ചു. തുടർന്ന് എറണാകുളത്തെ പ്രമുഖ കോർപ്പറേറ്റ് ആശുപത്രികൾ കേന്ദ്രീകരിച്ചാണ് ഈ നിയമവിരുദ്ധ അവയവമാറ്റ ശസ്ത്രക്രിയകൾ സുഗമമായി നടപ്പാക്കിയിരുന്നത്.
കഴിഞ്ഞ ദിവസം നടന്ന വ്യാപക റെയ്ഡുകളിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ദാതാക്കളുടെയും സ്വീകർത്താക്കളുടെയും നിർണ്ണായക വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ തെളിവുകളും പണം കൈമാറിയതിന്റെ രേഖകളും ഇഡി പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾ കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന്റെ ഭാഗമായി ഇവരുടെ പേരിലുള്ള ഭൂമിയുടെയും ബാങ്ക് അക്കൗണ്ടുകളുടെയും വിവരങ്ങൾ ശേഖരിച്ചു. ഇടനിലക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ ഇതിനകം തന്നെ ഇഡി മരവിപ്പിച്ചിട്ടുണ്ട് . കഴിഞ്ഞ മാസം ഉത്തർപ്രദേശിൽ നിന്നും പിടിയിലായ മുഖ്യസൂത്രധാരൻ മുഹമ്മദ് നജീബടക്കം ആറ് പേരെയാണ് ഈ കേസിൽ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.