


കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനു സമീപം വിമാനങ്ങൾ താഴ്ന്നു പറക്കുന്നത് മൂലം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്ന പ്രശ്നം ആവർത്തിക്കുന്നതിൽ ആശങ്ക ശക്തമാകുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ, വിമാനത്താവളത്തിന്റെ സിഎസ്ആർ (CSR) ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് അധികൃതർ ആലോചിക്കുന്നു.
ഈ വർഷം മൂന്ന് തവണയാണ് വിമാനങ്ങൾ താഴ്ന്നു പറന്നതു മൂലം വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടാകുന്നത്. ഏറ്റവും ഒടുവിലായി നെടുമ്പാശ്ശേരിയിലെ കട്ടിപ്പറമ്പിൽ വീട്ടിൽ കെ.എ. സൈമണിന്റെ വീടിന്റെ ഓടുകൾ തകർന്നിരുന്നു.
വിഷയത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (DGCA) അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും, മാനുഷിക പരിഗണന വെച്ച് വീടുകൾക്ക് നഷ്ടപരിഹാരം നൽകാൻ സാധിക്കുമോ എന്ന് പരിശോധിക്കുമെന്നും സിയാൽ അധികൃതർ അറിയിച്ചു.
വിദേശ വിമാനമായിരിക്കാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വീടുകൾക്ക് നഷ്ടപരിഹാരം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആലുവ എംഎൽഎ അൻവർ സാദത്ത് ആവശ്യപ്പെട്ടു. നിലവിൽ വീടിന് കേടുപാടുകൾ സംഭവിച്ച സൈമണും ഭാര്യയും സമീപത്തെ ബന്ധുവീട്ടിലാണ് താമസം. സംഭവത്തിൽ സിയാൽ അധികൃതർക്കും നെടുമ്പാശേരി പൊലീസിനും പരാതി നൽകിയിട്ടുണ്ട്.